മഞ്ജു വാര്യർ എത്തിയില്ല, ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, ചാറ്റുകൾക്ക് പിന്നിലാര്?
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേ നാടകീയമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഏറ്റവും ഒടുവിലായി ദിലീപിനെ പൂട്ടണം എന്ന പേരിലുളള വ്യാജ വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്.
അതിജീവിതയ്ക്ക് വേണ്ടി നില്‍ക്കുന്ന പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചെടുത്തതാണ് വാട്‌സ്ആപ്പ് ചാറ്റ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

സിനിമാ രംഗത്തുളളവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും അടക്കം പേരുകള്‍ ഉള്‍പ്പെടുത്തിയാണ് 'ദിലീപിനെ പൂട്ടണം' എന്ന പേരിലുളള വ്യാജവാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട്. ആലപ്പി അഷ്‌റഫ്, ആഷിഖ് അബു, ടിബി മിനി, സ്മൃതി പരുത്തിക്കാട്, പ്രമോദ് രാമ, മഞ്ജു വാര്യര്‍, ലിബര്‍ട്ടി ബഷീര്‍, സന്ധ്യ ഐപിഎസ് അടക്കമുളളവരുടെ പേരുകളിലാണ് വാട്‌സ്ആപ്പ് ചാറ്റ്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് ഈ സ്‌ക്രീന്‍ഷോട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് എന്നാണ് വിവരം. ഷോണ്‍ ജോര്‍ജ് എന്നയാളുടെ നമ്പറില്‍ നിന്നാണ് ഈ സ്‌ക്രീന്‍ഷോട്ടുകള്‍ അനൂപിന്റെ ഫോണിലേക്ക് എത്തിയത്. ദിലീപിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നുളള പ്രതീതി സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണ് ഈ സക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

ഈ സംഭവുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ബൈജു കൊട്ടാരക്കര ഈ കേസിലെ പ്രതിയായ ദിലീപിനെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.

ബൈജു കൊട്ടാരക്കര, നടി മഞ്ജു വാര്യര്‍ എന്നിവരോട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മൊഴി നല്‍കാന്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ബൈജു കൊട്ടാരക്കര ഹാജരായത്. മഞ്ജു വാര്യര്‍ പക്ഷേ മൊഴി നല്‍കാന്‍ ഹാജരായിട്ടില്ല. ആലപ്പി അഷ്‌റഫ്, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവരില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ദിലീപിന്റെ പിആര്‍ ഗ്രൂപ്പ് ആണ് ഈ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ എന്നാണ് ആലപ്പി അഷ്‌റഫ് ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെയാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും അടക്കം പേര് ഉള്‍പ്പെടുത്തി വ്യാജ മെസ്സേജുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത് എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തന്റെ പേര് വ്യാജ വാട്‌സ്ആപ്പ് ചാറ്റിന് വേണ്ടി ദുരുപയോഗം ചെയ്തതാണ് എന്നും ഇതിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം എന്നും പ്രമോദ് രാമന്‍ ആവശ്യപ്പെട്ടു. ഈ വാട്‌സ്ആപ്പ് ചാറ്റ് നിര്‍മ്മിച്ചത് ആരെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം 2017ല്‍ ആണ് ഈ ഗ്രൂപ്പ് നിര്‍മ്മിച്ചത് എന്നാണ് സൂചന.












Click it and Unblock the Notifications