ആർത്തവ അവധി;'10 വയസ് മുതൽ ആർത്തവം തുടങ്ങുന്നു, കുഞ്ഞുങ്ങളേയും പരിഗണിച്ചൂടെ'; സീമ ജി നായർ
കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്.വേണ്ട ഹാജരിന്റെ പരിധി, വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ 10 വയസ് മുതലുള്ള കുഞ്ഞുങ്ങളേയും പരിഗണിക്കണമെന്ന ആവശ്യമാണ് നടി സീമ ജി നായർ ഉയർത്തുന്നത്.ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ടെന്നും ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റുമെന്നും സീമ ജി നായർ ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച നടിയുടെ കുറിപ്പ് വായിക്കാം

'ശുഭദിനം.. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി "ആർത്തവാവധി" അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകൾ കണ്ടു.. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.. ആർത്തവ സമയത്ത് ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകൾ ഭീകരം ആയിരിക്കും.. ആ വേദനകൾ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്.. ഛർദിൽ, തലവേദന, നടുവ് വേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലർക്കും ഉണ്ടാകും.. ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്ന കേസുകൾ വരെ കണ്ടിട്ടുണ്ട്'

'പക്ഷെ എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ കോളേജുകളിയെയും സർവ്വകലാശാലകളിലെയും കുട്ടികൾ കുറച്ചും കൂടി മെച്വർഡ് ആണ്.. വേദനകൾ സഹിക്കാൻ ഒരു പരിധി വരെ അവർ പ്രാപ്തരായിരിക്കും.. അവരെ പരിഗണിക്കുമ്പോൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്..'

'ആർത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സിൽ ആവും ഇതൊക്കെ വരുക.. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ.. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും..'

' സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങൾ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവർക്കും നന്മകൾ നേരുന്നു', പോസ്റ്റിൽ നടി പറഞ്ഞു.
ആർത്തവ അവധി കുസാറ്റിലായിരുന്നു ആദ്യം കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന് ഭേദഗതി വരുത്തി. തുടർന്നാണ് എല്ലാ സർവ്വകലാശാലകളിലും അവധി നടപ്പാക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്. സർവ്വകലാശാലാ നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications