'തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമുണ്ടോ? പെൻഷൻ മുടങ്ങിയതുൾപ്പെടെ ബാധിച്ചു'; എംവി ഗോവിന്ദൻ
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പെൻഷൻ മുടങ്ങിയത് ഉൾപ്പെടെ തിരിച്ചടിയായെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിമർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നുവെന്നും ഇതിൽ സൂക്ഷ്‌മ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന ഇഎംഎസിന്റെ ലോകം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? ഇല്ല തോറ്റു. അപ്പോൾ ഇനി എന്താ നമ്മൾ വേണ്ടത്. എന്തുകൊണ്ട് തോറ്റു എന്നത് കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ആളുകൾ ഫോൺ വിളിച്ചും, കത്തെഴുതിയും, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമൊക്കെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എല്ലാം സ്വീകരിക്കുന്നു. സൂക്ഷ്‌മമായ പരിശോധന നടത്തി തിരുത്തൽ വരുത്തും' സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാർ വിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും, മോദിയെ മാറ്റണമെന്ന് മാത്രമാണ് ജനങ്ങൾ ചിന്തിച്ചതെന്നും പറഞ്ഞ പിണറായി വിജയൻ നിലപാട് ആവർത്തിക്കുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ തുറന്നുപറച്ചിൽ എന്നതാണ് ശ്രദ്ധേയമായ കാര്യം. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് മുഖ്യമന്ത്രി ആണയിട്ട് പറയുമ്പോഴാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇതിനെ ഖണ്ഡിക്കുന്ന നിലപാട് തുറന്നുപറയുന്നത്.
'ആവശ്യത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര സർക്കാരിനെ എംവി ഗോവിന്ദൻ വിമർശിക്കുകയും ചെയ്‌തിരുന്നു. കേന്ദ്രം ഉപരോധം പോലെ സംസ്ഥാന സർക്കാരിനെ കൈകാര്യം ചെയ്യുകയാണ്. തരാനുള്ള 57,000 കോടി രൂപ കഴിഞ്ഞ വർഷം തന്നില്ല. കിട്ടേണ്ട 7000 കോടി രൂപയും കിട്ടിയില്ല. സുപ്രീം കോടതിയിൽ പോയപ്പോഴാണ് മൂവായിരം കോടി രൂപ കിട്ടിയത്. ഇനിയും നിയമയുദ്ധം വേണ്ടിവരും.' അദ്ദേഹം ചൂണ്ടിക്കാട്ടി.
'62 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ട പെൻഷൻ ഇതുവരെ കൊടുത്തു തീർക്കാനായിട്ടില്ല. മറ്റ് വിവിധ മേഖലകളിലെ ആളുകൾക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ പൂർണമായും കൊടുത്തു തീർക്കാനും കഴിഞ്ഞിട്ടില്ല. അധ്യാപകർക്കുള്ള ഡിഎ പൂർണമായും കൊടുത്തില്ല. പെൻഷൻകാർക്കുള്ള പണം മുഴുവനും കൊടുത്തിട്ടില്ല.' എംവി ഗോവിന്ദൻ കണക്കുകൾ നിരത്തികൊണ്ട് സംസാരിച്ചു.
പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് സർക്കാരിനുള്ളതെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ പേര് പറഞ്ഞാലും ലഭിക്കേണ്ടവർക്ക് അത് ലഭിക്കാത്ത കാര്യം ഇപ്പോഴും തുടരുന്നുണ്ട്. എല്ലാം മാറണമെന്നും, സർക്കാരിന്റെ പ്രവർത്തനം സജീവമാക്കി മുന്നോട്ട് പോവാൻ എന്ത് വേണമെന്ന് തീരുമാനിച്ചു മുന്നോട്ട് പോവണമെന്നും, എല്ലാം ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പതിനെട്ട് സീറ്റുകൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സ്വന്തമാക്കിയപ്പോൾ ബിജെപിക്കും സിപിഎമ്മിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. സിപിഎമ്മിന്റെ വോട്ട് വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി.












Click it and Unblock the Notifications