എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യം; കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി: കെ സുരേന്ദ്രന്‍
കൊച്ചി: കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാർട്ടിയില്ല.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങിയപ്പോൾ അതിനെ എതിർത്തവരാണ് കോൺഗ്രസുകാർ. സുപ്രീംകോടതിയിൽ രാമസേതുവില്ലായെന്ന് സത്യവാങ്മൂലം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. എ കെ ആൻ്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണി കാവിഭീകരതയാണെന്ന് കോൺഗ്രസ് പറഞ്ഞത്. മാറാട് ഹിന്ദുവംശഹത്യ നടന്നത് എ കെ ആൻ്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്നത്തെ കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തോമസ് ജോസഫ് കമ്മീഷൻ്റെ മുഴുവൻ കണ്ടെത്തലും നിരാകരിച്ചത് ആൻ്റണിയായിരുന്നു. അന്വേഷണത്തെ തടസപ്പെടുത്തി പി എഫ് ഐ അനുകൂലമായ നിലപാടാണ് അന്ന് എ കെ ആൻ്റണി സ്വീകരിച്ചത്. വർഗീയ ശക്തികളുമായും തീവ്രവാദ ശക്തികളുമായും ചേർന്ന് മുന്നോട്ട് പോവുന്ന കോൺഗ്രസ് അവസാന ലാപ്പിലാണ് ഓടുന്നത്. കോൺഗ്രസിൻ്റെ അന്ത്യം അടുത്തെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ് - സി പി എം ബന്ധത്തിൻ്റെ തെളിവാണ്. സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സി പി എമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലും എൽഡിഎഫും യൂ ഡി എഫും ഒന്നിച്ചാണ്. ലീഗ് യു ഡി എഫിൽ നിന്നുകൊണ്ട് എൽ ഡി എഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. ഇനി പരസ്യമായി എൽ ഡി എഫിലേക്ക് പോവുകയാണ് ലീഗിൻ്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാരിനുള്ളതെന്നും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയിഡിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടിയുണ്ടായില്ലെങ്കിൽ കേരളം ഒരു കുരുതികളമായി മാറുമായിരുന്നു. ഹിന്ദുക്കളെയും ക്രൈസ്തവരെയും വംശഹത്യ ചെയ്യാനായിരുന്നു പോപ്പുലർ ഫ്രണ്ട് പദ്ധതിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications