''അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്'', കൈക്കൂലി വിവാദത്തിൽ ആരോഗ്യമന്ത്രി
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിന് എതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തെ കുറിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പോലീസ് വസ്തുതകൾ പുറത്ത് കൊണ്ടുവരുമെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ 'ബ്രേക്ക്' ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ഒരു വാര്‍ത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല.
ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.

13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പി.എസ്. പോലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും. ഇനി ഒരു കാര്യം കൂടി- അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.












Click it and Unblock the Notifications