കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം ആണ് സംഭവം നടന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്. എന്നാൽ, തിരുവനന്തപുരം ഭാഗത്തേക്കാണ് കാർ വന്നിരുന്നത്. അപകടത്തിന് പിന്നാലെ, നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
Recommended Video
അതേസമയം, കെ. സ്വിഫ്റ്റിന്റെ സർവ്വീസുകൾ ആരംഭിച്ചതിന് ശേഷം നിരവധി തവണ ബസ് അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായി. ഏപ്രിൽ 11 - നാണ് കെ. സ്വിഫ്റ്റിന്റെ സർവ്വീസുകൾ ആരംഭിച്ചത്. എന്നാൽ, ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ രണ്ട് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിലായി. ഈ അപകടത്തിന് പിന്നാലെ ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും ഈ അന്വേഷണത്തിൽ ബസിന്റെ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ചെറുതല്ല എന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.
ഏപ്രിൽ 11 ആം തീയതിയും തെട്ട് പിറ്റേ ദിവസം ഏപ്രിൽ 12 ആം തീയതിയും ആണ് ബസ് അപകടത്തിൽപെട്ടത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന സെമി സ്ലീപ്പർ നോൺ എ സി ഡീലക്സ് ബസാണ് അപകടത്തിലായത്. സ്വകാര്യ ബസ് തിരുവനന്തപുരം ഡീലക്സ് ബസിൽ ഉരസി പോവുകയായിരുന്നു. മലപ്പുറം ചങ്കുവെട്ടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ, യാത്രക്കാർക്ക് മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിരുന്നില്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ബസും അപകടത്തിൽപെട്ടു. കല്ലമ്പലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ബസ്സിന് എതിരെ വന്ന ലോറി ഉരസുകയായിരുന്നു. അപകടത്തിൽ ബസ്സിന് സൈഡ് മീറർ ഇളകിപ്പോയി. 35,000 രൂപ വിലമതിക്കുന്ന ഗ്ലാസ് ആണിതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
അതേസമയം, ദീർഘ കാല സർവീസുകൾ ആണ് കെ സ്വിഫ്റ്റിൽ ഉൾപ്പെടുക. സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനി സർവീസ് ആണിത്. സർവീസുകൾക്കായി സർക്കാർ 110 കോടി രൂപ അനുവദിച്ചിരുന്നു. 116 ബസ്സുകളാണ് സർവീസിനായി തുടക്കം കുറിച്ചിരുന്നത്. ഇതിൽ 8 എസി സ്ളീപ്പറും 20 എസി സെമി സ്ളീപ്പറും ഉൾപ്പെടുന്നുണ്ട്. സുരക്ഷിതത്വം, ന്യായമായ നിരക്ക്, യാത്രാ സുഖം എന്നിവയാണ് കെ എസ് ആർ ടി സി കെ സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നത്.
സിപിഐ - കോൺഗ്രസ് സംഘർഷം; ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
സർവ്വീസ് ആരംഭിച്ചതിന് പിന്നാലെ അപകടങ്ങൾ ഉണ്ടാകുന്നു എങ്കിലും വരുമാനത്തിലും സർവ്വീസ് നേട്ടമുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഫ്ലാഗ് ഓഫ് കഴിഞ്ഞ് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് വരുമാനത്തിലൂടെ സ്വന്തമാക്കിയത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോ മീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചതെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശമ്പള വിതരണം വൈകുന്നു എന്ന ആക്ഷേപം കെ എസ് ആർ ടി സി യിൽ ഇപ്പോഴും നില നിൽക്കുകയാണ്. ഇതിന് പിന്നാലെ ജീവനക്കാരുടെ പ്രതിഷേധവും ഉണ്ട്.