'ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം കേരള ചരിത്രത്തിലില്ല', വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്, ബിജെപി നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികൾ കേരളം വിട്ടതിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും ഇത്ര കഴിവ് കെട്ട പോലീസ് സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ ഉത്തരവാദികൾ പോലീസാണ്. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി തന്നെ പറയുന്നു. ഗുണ്ടകൾ സംസ്ഥാനത്ത് വിഹരിക്കുമ്പോൾ പോലീസും, സർക്കാരും നിഷക്രിയമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പോലീസ് ജാഗ്രത കാണിച്ചില്ലെങ്കിൽ അക്രമം തുടരും.

യു.ഡി.എഫ് നടപ്പാക്കിയ ഓപ്പറേഷൻ സുരക്ഷ തിരികെ കൊണ്ടുവരണം. ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. കൊലപാതകങ്ങൾക്ക് വർഗ്ഗീയ നിറം കൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളും ആർ.എസ്.എസ് അല്ല, എല്ലാ മുസ്‌ലിംകളും എസ്.ഡി.പി.ഐ അല്ല. വർഗ്ഗീയത പടർത്താനുള്ള നീക്കത്തിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കണ൦.
സംസ്ഥാനത്തെ പോലീസ് സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണ്. സി.ഐ.ക്ക്, എസ്.എച്ച്.ഓ പദവി നൽകിയതാണ് പോലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സി.ഐ.യുടെ ജോലി എസ്.ഐ തരത്തിലേക്ക് മാറിയതിൽ ഉദ്യോഗസ്ഥർക്ക് നിരാശയുണ്ട്. ഇതുമൂലം കേസുകൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. പഴയ നിലയിലേക്ക് പോലീസ് സംവിധാനം മാറ്റണം. ആംബുലൻസ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ സർക്കാർ ശ്രദ്ധിക്കണം. സംഘടനകൾക്ക് നൽകാതെ സർക്കാരാണ് ആംബുലൻസ് നിയന്ത്രിക്കേണ്ടത്'.












Click it and Unblock the Notifications