ഇടതുസംഘടനകളുടെ സമരാഭാസത്തിന് കോൺഗ്രസ് പിന്തുണ;മുഖ്യമന്ത്രിയുടെ ഓഫീസിലും കോടതിയലക്ഷ്യമെന്ന് സുരേന്ദ്രൻ
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഹൈക്കോടതിയെ അനുസരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്ന് കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഓഫീസിലെത്താതെ കോടതി അലക്ഷ്യമാണ് ചെയ്യുന്നത്. നരേന്ദ്രമോദി സർക്കാരിൻ്റെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ അനുവദിക്കാതെ പാവങ്ങളെ ദ്രോഹിക്കുകയാണ് സമരക്കാർ. റേഷൻ കട അടപ്പിക്കാൻ വന്നാൽ ബിജെപി പ്രവർത്തകർ പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടതുപക്ഷ സംഘടനകളുടെ സമര ആഭാസത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ചങ്ങനാശ്ശേരിയിൽ കോട്ടയം ജില്ലാപ്രസിഡൻ്റ് ലിജിൻ ലാൽ നടത്തുന്ന പദയ യാത്ര ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു.
സിൽവർലൈൻ സർവെയുടെ കാര്യത്തിൽ സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് ഇടക്കാല ഉത്തരവ് മാത്രമാണ്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. അടിസ്ഥാന രഹിത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പണിമുടക്കെന്ന പേരിൽ സർക്കാർ പിന്തുണയോടെ നടക്കുന്ന ഗൂണ്ടായിസത്തോട് കേരളം ഇനിയും മൗനം പാലിക്കരുതെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു. തുറക്കുന്ന കടകൾ ബലമായി അടപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്യുന്നത് ഭരണമുന്നണി ഇറക്കിവിട്ട ഗൂണ്ടകളാണ്.
സ്ത്രീകളെപ്പോലും വഴി തടയുമ്പോൾ കാഴ്ചക്കാരാകുന്ന പോലിസ് സ്വയം അപമാനിതരാവുകയാണ്.
മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുന്നവർക്ക് ജനജീവിതം സുരക്ഷിതമാക്കാനാവുന്നില്ല.
ഞായർ അവധിയുൾപ്പെടെ മൂന്ന് പ്രവൃത്തി ദിവസങ്ങളാണ് തുടർച്ചയായി നഷ്ടമാവുന്നത്.
വിനോദസഞ്ചാര മേഖലയടക്കം സകലതും നേരിടുന്നത് വൻ നഷ്ടമാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം സാധാരണ നിലയിൽ സജീവമായിരിക്കുന്നത് കാണണം.
ഭരണകക്ഷിയുടെ ബി ടീമായി ക്രിയാത്മക പ്രതിപക്ഷം കളത്തിലിറങ്ങുമ്പോൾ സാധാരണ ജനം പ്രതികരിച്ചേ തീരൂ. നാടിൻ്റെ നന്മയ്ക്ക് ഈ സമരാഭാസം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് പലയിടങ്ങളിലും വാഹനങ്ങൾ ഓടുന്നുണ്ട്. കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഹർത്താലില്ല പണിമുടക്ക് മാത്രമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വാഹനങ്ങൾ തടയുന്നത് ശരിയായ നടപടിയല്ലെന്നും അത്തരം ശ്രമങ്ങൾ ഉണ്ടാകരുത്. പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ ഉണ്ടായത്.പണിമുടക്കിൽ മുൻകാലങ്ങളിലേക്കാൾ ആളുകളാണ് പങ്കെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications