രാഹുൽ ഗാന്ധി വന്നാൽ തോൽപ്പിക്കാൻ കച്ച കെട്ടി ഇടതുമുന്നണി, നേതാക്കളുടെ വൻ പട വയനാട്ടിലേക്ക്!
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. രാഹുല്‍ അമേഠിക്ക് പുറമേ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കും എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസുകാര്‍.
ബിജെപിയുടെ ശതകോടീശ്വരി സ്ഥാനാർത്ഥി, ഡ്രീം ഗേൾ ഹേമമാലിനിയുടെ ആസ്തി നൂറ് കോടിക്കും മേലെ!
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരികയാണ് എങ്കില്‍ നേരിടാന്‍ എതിരാളികളായ സിപിഎമ്മും തയ്യാറെടുത്ത് കഴിഞ്ഞു. സിപിഎം സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും അടക്കം വന്‍ പടയാണ് വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുക.
സിപിഐയുടെ പിപി സുനീര്‍ യുഡിഎഫ് കോട്ടയായ വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 2014ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ നിന്നും 25000ത്തിലേക്ക് കുറയ്ക്കാനായവും നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്‍തൂക്കവും ആണ് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ പ്രതീക്ഷ.
വയനാട്ടില്‍ പ്രചാരണത്തിന് എത്തുന്ന സംസ്ഥാന നേതാക്കളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിളള എന്നിവരാണുളളത്. കോടിയേരിയും കാരാട്ടും രണ്ട് വീതം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. മറ്റുളളവര്‍ ഓരോ റാലികളിലും. കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്ന നേതാവായ സീതാറാം യെച്ചൂരി വയനാട്ടിലേക്ക് എത്തില്ല. വയനാട്ടില്‍ ഇത്രയും നേതാക്കള്‍ പ്രചാരണത്തിന് എത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്.