'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ തിരിച്ചടിയാണ് കെജ്രിവാളിന് അനുകൂലമായ വിധി'; പിണറായി വിജയൻ
തിരുവനന്തപുരം: ഡൽഹി മദ്യനയ കേസിൽ കസ്‌റ്റഡിയിൽ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് കെജ്രിവാളിന്റെ ജാമ്യം എന്നായിരുന്നു പിണറായിയുടെ വിമർശനം.
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും പിണറായി ചൂണ്ടിക്കാണിക്കുന്നു. എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ അറസ്‌റ്റിലായ കെജ്രിവാൾ ഇതുവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെജ്രിവാളിന്റെ അറസ്‌റ്റ് ഇന്ത്യാ സഖ്യത്തിന് വലിയ ആഘാതമായിരുന്നു. എന്നാൽ ഇന്ന് അറസ്‌റ്റ് കഴിഞ്ഞ് അൻപത് ദിവസത്തോട് അടുക്കുമ്പോൾ ഈ സംഭവം ഇന്ത്യാ മുന്നണിയുടെ കെട്ടുറപ്പിന് കൂടുതൽ കരുത്ത് പകർന്നുവെന്ന നിലയിലാണ് മുന്നോട്ട് പോവുന്നത്.
അതിന്റെ ആദ്യ പടിയെന്നോണമാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തു രംഗത്ത് വരുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ കുഴിച്ചുമൂടാൻ ബിജെപി സർക്കാർ ശ്രമിച്ചെന്നും ജനങ്ങളോട് സംവദിച്ചു മുന്നോട്ട് പോവാൻ നരേന്ദ്ര മോദിക്കും കൂട്ടർക്കും ഭയമാണെന്നും പിണറായി ചൂണ്ടിക്കാണിക്കുന്നു.
വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്‌ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് സുപ്രീം കോടതി തടയിട്ടതെന്നും അദ്ദേഹം തന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിൽ ആവുകയാണെന്നും അതിന്റെ വിഭ്രാന്തി ആണവർ കാട്ടുന്നതെന്നും പിണറായി വ്യക്തമാക്കുന്നു. ജയിൽ മോചിതനായ കെജ്രിവാളിന് ആശംസയും പിണറായി അറിയിച്ചു.
അതേസമയം, ദിവസങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് കെജ്രിവാൾ താൽക്കാലികമായെങ്കിലും ജയിൽ മോചിതനാവുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം പകുതിയിലെ കോടിക്കണക്കിന് വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് കയറാൻ ഇരിക്കെ കെജ്രിവാൾ പുറത്തിറങ്ങുമ്പോൾ പ്രതിപക്ഷത്തിന് അത് വലിയ ആശ്വാസമാണ്.
ഇതിനെ ശരിവയ്ക്കുന്നതാണ് മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളുടെയും പ്രതികരണം. പിണറായി വിജയന് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഈ വിഷയത്തിൽ കെജ്രിവാളിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഒപ്പം ദേശീയ തലത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ഇതേ നിലപാടാണ് മുന്നോട്ട് വച്ചത്. അതോടെ പ്രതിപക്ഷ ഐക്യം കൂടുതൽ കരുത്തുറ്റതാവുന്നു എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications