പൂന്തുറ സമരത്തിന് പിന്നിൽ സിപിഎം എന്ന് മനോരമ; കോൺഗ്രസ്സിനെ വെള്ള പൂശാനുളള വ്യാജ ചിത്രമെന്ന് സിപിഎം!
തിരുവനന്തപുരം: പൂന്തുറ നിവാസികള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് നടത്തിയ വ്യാജ പ്രചാരണമാണ് എന്നാണ് സിപിഎം ആരോപണം. അതേസമയം സമരത്തിന്റെ മുന്‍നിരയില്‍ സിപിഎം നേതാക്കളും ഉണ്ടായിരുന്നുവെന്ന് കാട്ടി മനോരമ ദിനപത്രം വാര്‍ത്ത നല്‍കിയതിനെതിരെ സിപിഎം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്.
മനോരമ നല്‍കിയത് വ്യാജ വാര്‍ത്തയാണ് എന്നാണ് ആരോപണം. സമരത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ വേണ്ടി പുരോഹിതനും പോലീസും സംസാരിക്കുന്ന ചിത്രത്തിലുളള നേതാക്കളുടെ ചിത്രം ക്രോപ്പ് ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂലികള്‍ മനോരമ വാര്‍ത്തയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വവും മനോരമയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
വീണ്ടും മനോരമയുടെ നുണ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' വീണ്ടും മനോരമയുടെ നുണ. മലയാള മനോരമയുടെ ചരിത്രം കേരളത്തിൻറെ മുന്നേറ്റങ്ങളെ പ്രതിലോമകരമായി പിന്നോക്കം വലിച്ച ചരിത്രം കൂടിയാണ്. വിമോചനസമര സംഘാടനം തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ ഉണ്ട്. ഇപ്പോഴിതാ നാം ഒരു മഹാമാരി നേരിടുമ്പോൾ അതിജീവന പോരാട്ടത്തിന്റെ ഒത്തൊരുമയിൽ വിള്ളലുണ്ടാക്കാൻ ലജ്ജയില്ലാതെ വാർത്തകൾ ചമയ്ക്കുകയാണ് മനോരമ.
വ്യാജ ചിത്രം
ഇവിടെ നോക്കൂ പൂന്തുറ പ്രദേശത്ത് കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡ് ആയി മാറിയ ഘട്ടത്തിൽ എൽഡിഎഫ് പ്രവർത്തകർ മാതൃകാപരമായ രീതിയിൽ ആ പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ആ പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിച്ച് ഈ മഹാമാരി നിന്ന് രക്ഷ നേടാനുള്ള ശ്രമത്തിലാണ് ഏർപ്പെടുകയാണ് ഞങ്ങൾ. മനോരമ പ്രസിദ്ധീകരിച്ച ഈ വ്യാജ ചിത്രത്തിൽ ഉള്ളത് സിപിഐ യുടെ പ്രവർത്തകൻ ബെയ്‌ലിദാസും, സിപിഎം പ്രവർത്തകൻ ബേബിമാത്യുവും ആണ്.
Recommended Video
പുരോഹിതന്മാരുടെ സഹായവും
വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതന്മാരുടെ വാക്കുകൾക്ക് വിലമതിക്കുന്നവരാണ്. ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ സ്വാഭാവികമായും അവരെ സമാധാനിപ്പിക്കാൻ സത്യാവസ്ഥ ബോധിപ്പിക്കാനും സാമൂഹ്യ വ്യാപനത്തിന് ഇടയാകാതെ പിന്തിരിപ്പിക്കാനും ഞങ്ങൾ നാട്ടുകാരെ സമീപിച്ചു, അവരോട് അഭ്യർത്ഥിച്ചു. പുരോഹിതന്മാരുടെ സഹായവും തേടി.
കോൺഗ്രസ്സ് നേതാക്കന്മാരെ വെള്ളപൂശാൻ
അപ്പോൾ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളിൽ നിന്ന് പുരോഹിതന്മാരെ അടർത്തി മാറ്റി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ജനങ്ങളെ തെരുവിലിറക്കിയത് സിപിഐ(എം) ആണ് എന്ന് പ്രചരിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിച്ച് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആണ് മലയാളമനോരമ ശ്രമിക്കുന്നത്. കൊറോണ പടർത്താനും ജനങ്ങളെ മരണത്തിന് എറിഞ്ഞു കൊടുക്കാനും നേതൃത്വം നൽകുന്ന കോൺഗ്രസ്സ് നേതാക്കന്മാരെ വെള്ളപൂശാൻ ആണ് മനോരമ ഈ അധഃപതിച്ച മാധ്യമ പ്രവർത്തനം നടത്തിയത്.
മലയാളികളോട് മാപ്പ് പറയണം
പൂന്തുറ പ്രദേശത്ത് തെറ്റിദ്ധാരണജനകമായ അപവാദ പ്രചരണങ്ങൾ സംഘടിതമായി നടത്തി അവിടത്തെ ജനങ്ങളെ കലാപത്തിലേക്ക് തള്ളി വിടാൻ ആണ് കോൺഗ്രസ്സ് പരിശ്രമിച്ചത്. വിമോചന സമര സംഘാടനത്തിന്റെ കാല്പനിക ഓർമ്മകൾ ഇപ്പോഴും തികട്ടി വരുന്ന മനോരമയ്ക്ക് ആ നിലയിലേയ്ക്ക് ഈ നാടിനെ കൊണ്ട് ചെന്നെത്തിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ഒരു ചുക്കും ചെയ്യാൻ ഈ പത്ര മുത്തശ്ശിയ്ക്ക് കഴിയില്ല എന്ന് മനോരമ മനസ്സിലാക്കണം. ഇത് മാധ്യമ നൈതികത അല്ല, ഇത്തരം ഒരു അസാധാരണ കാലത്തിലല്ല വിഷലിപ്തമായ മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടേണ്ടത്. മലയാള മനോരമ മലയാളികളോട് മാപ്പ് പറയണം''.