പാര്‍വതിയോ റിമയോ മാത്രമല്ല ഡബ്ല്യസിസി;എല്ലാത്തിലും പ്രതികരിക്കാന്‍ പോന്ന അംഗബലം തങ്ങള്‍ക്കില്ല: ഡബ്ല്യുസിസി
കൊച്ചി: വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടനയ്ക്ക് അംഗ ബലം കുറവാണെന്ന് ആശ ആച്ചി ജോസഫ്. എന്തുകൊണ്ടാണ് ചില വിഷയങ്ങളില്‍ പ്രതികരിക്കാത്തതെന്ന് പലരും ചോദിക്കുന്നുണ്ടെന്നും പ്രതികരിക്കാന്‍ മാത്രം സംഘനയില്‍ ആളുകളില്ലെന്നും ആശ ആച്ചി ജോസഫ് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡബ്ല്യുസിസി പ്രതിനിധി ആശ ആച്ചി ജോസഫ്.
ആകെ 50 ഓളം വരുന്ന അംഗങ്ങളില്‍ ഒരു സമയത്ത് എത്തിച്ചേരാന്‍ പറ്റുന്നത് നാല് പേര്‍ക്ക് മാത്രമാണെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു. ഡബ്ല്യസിസി എന്ന സംഘടന നടികളുടെ സംഘടന മാത്രമല്ലെന്നും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഏതൊരു സ്ത്രീക്കും വന്നു ചേരാവുന്ന ഇടമാണെന്നും അവര്‍ വ്യക്തംമാക്കി. അതൊരു കലക്ടീവാണ്. ഹൈറാര്‍ക്കിക്കല്‍ ഓര്‍ഗനൈസേഷന്‍ അല്ലെന്നും ആശ പറഞ്ഞു. അതിനാലാണ് സംഘടനയ്ക്ക് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ഔദ്യോഗികമായ ഭാരവാഹിത്വം ഇല്ലാത്തതെന്നം ആശ ആച്ചി ജോസഫ് ചൂണ്ടിക്കാട്ടി.
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
അത്തരത്തില്‍ ഹൈറാര്‍ക്കികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന രാഷ്ട്രീയത്തിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കുറവാണെന്നും അതിനാല്‍ ഡബ്ല്യു സി സി തെരഞ്ഞെടുത്തിരിക്കുന്ന വഴിയും ഉദ്ദേശ്യം പോലെ തന്നെ വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു. പലരും ഡബ്ല്യസിസിയെ സെലിബ്രറ്റികളുടെ സംഘടനയെന്നും സവര്‍ണ സ്ത്രീകളുടെ സംഘടനയെന്നും അടിവരയിടുന്നുണ്ട്. എന്നാല്‍ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്റര്‍സെക്ഷണലായിട്ട് ഫെമിനിസിത്തെ കാണുന്ന എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം, തുല്യത ഉറപ്പാക്കണം എന്നാഗ്രഹിക്കുന്ന തുല്യ അവസരം, തുല്യ വേതനം എന്ന് പറയുന്ന ഒരു സംഘടനയാണ് എന്ന് ആശ പറഞ്ഞു.
ഇവിടെ വരുന്ന ആള്‍ക്കാര്‍ ഡബ്ല്യ സി സി എന്ന് പറയുമ്പോള്‍ ഒന്നുകില്‍ പാര്‍വതിയെയോ റിമയെയോ ഒക്കെയാണ് പ്രതീക്ഷിക്കുന്നതെന്നറിയാം. പലപ്പോഴും കേട്ടിട്ടുണ്ട് സംഘടനയിലെ അത്ര സെലിബ്രറ്റികളല്ലാത്ത ആള്‍ക്കാരെ വേദികളില്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ക്കൊരു ചെറിയ ഞെട്ടലുണ്ട്, ഞങ്ങളിവരെയല്ലല്ലോ പ്രതീക്ഷിച്ചത് എന്നൊക്കെ. അതുതന്നെ മാറ്റേണ്ട കാര്യമായാണ് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് കാണുന്നതെന്നും ആശ പറഞ്ഞു. ഡബ്ല്യു സി സിയുടെ ഭാഗത്ത് നിന്ന് മൈക്കിനു മുന്നില്‍ നില്‍ക്കുന്നവരെല്ലാം സിനിമയില്‍ നിന്ന് ആയിരിക്കണമെന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ക്കൊപ്പം സ്‌ക്രിപ്റ്റ് റൈറ്റേഴ്സ് ഉണ്ട്, ഡയരക്ടേഴ്സ് ഉണ്ട്, പോസ്റ്റ് പ്രൊഡക്ഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാ സ്ത്രീകളും വുമണ്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗങ്ങളാണ് എന്ന് ആശ പറഞ്ഞു. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അതിജീവിതക്കൊപ്പമെന്നല്ല. അതിജീവതയുടെ പ്രശ്നത്തില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. അത് കൊണ്ട് തന്നെ അത് നമ്മളെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണെന്നും ആശ ആച്ചി ജോസഫ് വ്യക്തമാക്കി. അത് ഒരു ആവേശത്തിന് പറയുന്നതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെന്നാല്‍ നമുക്ക് കാണാനാഗ്രഹമുള്ള ചിത്രങ്ങളും ശബ്ദങ്ങളും ഉണ്ടാക്കുന്ന കച്ചവട സ്ഥാപനമാണ്.
എങ്ങനെയാണ് സിനിമാ ഇന്‍ഡസ്ട്രി മാത്രം കുഴപ്പക്കാരാവുന്നത്. പണവും അധികാരവും കൂടുതലായി വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് അതിനെ കൈയടക്കാനും കൊണ്ടു നടക്കാനും തോന്നും. ഇതില്‍ നമുക്കാരെയാണോ ആശ്രയിക്കാനുള്ളത് അവരെ തന്നെയാണ് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് 2017 മെയ് 18 ന് പോയി കണ്ടതും അതിന്റെ ഭാഗമായാണ് ഇവിടെ വലിയ ചര്‍ച്ച നടക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായതും എന്നും അവര്‍ പറഞ്ഞു. നമുക്ക് ആശ്രയിക്കാനുള്ള സര്‍ക്കാരിനെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ഒരു സര്‍ക്കാരിനെയാണ് നമ്മള്‍ ആശ്രയിക്കുന്നതെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
ആ സര്‍ക്കാര്‍ 5 വര്‍ഷത്തിന് ശേഷം ഒരു മീറ്റിംഗ് ഹേമ കമ്മിറ്റിക്ക് വേണ്ടി വിളിക്കുമ്പോള്‍ നമ്മള്‍ കരുതുന്നത് ഏറ്റവും ക്വാളിറ്റിയുള്ള ഒരു കാര്യമാണ് മുന്നോട്ട് വെക്കേണ്ടത് എന്നാണ്. ഈ അതിജീവിതയെ പോലെ ഇനി വരാനിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തങ്ങള്‍ വാദിക്കുന്നതെന്നും ആശ ചൂണ്ടിക്കാട്ടി. പക്ഷെ വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ മുഖ്യമന്ത്രിയുമായുള്ള ആദ്യ യോഗത്തില്‍ ഉന്നയിച്ച ഒരു ആവശ്യങ്ങളില്‍ ഒന്നു മാത്രമാണിതെന്നും അങ്ങനെ അഞ്ചോ എട്ടോ പത്തോ കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതിലൊക്കെയും സര്‍ക്കാര്‍ ഇടപെടുകയും ഒപ്പം നില്‍ക്കുകയും ചെയ്യുമെന്നാണ് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് കരുതുന്നതെന്ന ശുഭാപ്തി വിശ്വാസവും ആശ പ്രകടിപ്പിച്ചു.