തദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ
തിരുവനന്തപുരം: ഒക്ടോബറില്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്നണികള്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേട്ടമുണ്ടാക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേയുടെ പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ഏത് വശത്തേക്ക് ചായും? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം പരിശോധിക്കാം:

2015 ലെ തിരഞ്ഞെടുപ്പ് ഫലം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയാണ് സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 550 ഗ്രാമപഞ്ചായത്തുകളില്‍ ഇടതുപക്ഷം വിജയിച്ചു. യുഡിഎഫ് 357 എണ്ണത്തില്‍ വിജയിച്ചു. 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും വിജയം നേടി.

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
2019ല്‍ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ പ്രകാരം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക. യുഡിഎഫ് രണ്ടാമതും എന്‍ഡിഎ മൂന്നാമതും എത്തും. യുഡിഎഫുമായി പത്ത് ശതമാനത്തിലേറെ വോട്ട് വ്യത്യാസം എൽഡിഎഫിനുണ്ടാകും എന്നാണ് സർവ്വേ ഫലം.

എല്‍ഡിഎഫിന് മേല്‍ക്കൈ
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് 46 ശതമാനം ആളുകളുടെ പിന്തുണയില്‍ മേല്‍ക്കൈ നേടും എന്നാണ് പ്രവചനം. 45 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കും. 32 ശതമാനം പിന്തുണയോടെ രണ്ടാമത് എത്തുന്ന യുഡിഎഫിന് 37 ശതമാനമാണ് വോട്ട് വിഹിതം. 12 ശതമാനം പേരുടെ പിന്തുണ എൻഡിഎയ്ക്ക് ലഭിക്കും. 17 ശതമാനം ആണ് വോട്ട് വിഹിതം.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയിലെ കണ്ടെത്തൽ. എല്‍ഡിഎഫ് 77 മുതല്‍ 83 വരെ സീറ്റുകള്‍ നേടാം എന്നാണ് പ്രവചനം. എല്‍ഡിഎഫിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫിനാണ് മേൽക്കൈ എന്നാണ് സർവ്വേയിലെ കണ്ടെത്തൽ.

തെക്ക് ഇടതിന്
തെക്കന്‍ ജില്ലകളിലെ 39 സീറ്റുകളില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിക്കും. 41 ശതമാനം വോട്ടുകളും ഇടത് മുന്നണിക്ക് ലഭിക്കും എന്നും സര്‍വ്വേയില്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ 40 മുതല്‍ 42 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് വന്‍ കുതിപ്പ് തന്നെ നടത്തും. 43 ശതമാനം വോട്ട് വിഹിതവും ഇടത് മുന്നണി സ്വന്തമാക്കും. എല്‍ഡിഎഫിന് മധ്യ കേരളത്തില്‍ 17 മുതല്‍ 19 വരെ സീറ്റുകളിലാണ് വിജയിക്കാനാവുക. 39 ശതമാനം വോട്ട് വിഹിതവും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.

മധ്യ കേരളത്തിൽ യുഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടിയേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം. 39 ശതമാനം വോട്ടും ലഭിക്കും. മധ്യ കേരളത്തിൽ യുഡിഎഫ് ആണ് നേട്ടമുണ്ടാക്കുക. 22 മുതല്‍ 24 സീറ്റുകള്‍ വരെ യുഡിഎഫ് സ്വന്തമാക്കും. 42 ശതമാനം വോട്ട് വിഹിതമാണ് യുഡിഎഫ് നേടുക. തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകളും 38 ശതമാനം വോ്ട്ട് വിഹിതവും ലഭിക്കും. വടക്കൻ കേരളത്തിൽ 16 മുതല്‍ 18 വരെ സീറ്റുകള്‍ ആണ് യുഡിഎഫിന് ലഭിക്കുക. 39 ശതമാനം വോട്ട് വിഹിതവും ലഭിക്കും.

എൻഡിഎയും നേട്ടമുണ്ടാക്കും
നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് 3 മുതല്‍ 7 സീറ്റുകള്‍ വരെ കേരളത്തില്‍ ലഭിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. 18 ശതമാനം വോട്ട് വിഹിതവും എന്‍ഡിഎയ്ക്ക് ഉണ്ടാകും. എന്‍ഡിഎയ്ക്ക് 1 മുതല്‍ 2 സീറ്റുകള്‍ വരെ തെക്കന്‍ കേരളത്തില്‍ ലഭിക്കും. 20 ശതമാനം വോട്ടും ലഭിക്കും. മധ്യ കേരളത്തില്‍ എന്‍ഡിഎയ്ക്ക് 0 മുതൽ 1 സീറ്റ് വരെ കിട്ടിയേക്കാം. അതേസമയം 18 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കും. വടക്കൻ കേരളത്തിൽ 2 മുതല്‍ 4 വരെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും 17 ശതമാനം വോട്ട് സ്വന്തമാക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം.












Click it and Unblock the Notifications