മൂന്നാം വയസ്സിൽ ഡോക്ടർമാർ പോലും കൈമലർത്തി; പക്ഷേ ഇന്ന് സുരേഷ് എത്തി നിൽക്കുന്നതോ!!!
തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കും അഭയകേന്ദ്രമായി തിരുവനന്തപുരം പാച്ചല്ലൂരിൽ ഒരു കുടുംബമുണ്ട്. ഭിന്നശേഷിക്കാരനായ സുരേഷ്മാധവും ഭാര്യ ദീപയുമാണ് നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി കാരുണ്യ പ്രവർത്തനം നടത്തുന്നത്.സുരേഷ്മാധവ് അലഹബാദ് ബാങ്കിൽ ക്യാഷ്യറും ഭാര്യ ദീപ പി ആൻ്റ് ഡി ജീവനക്കാരിയുമാണ്.
Recommended Video

മൂന്നാം വയസിൽ എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും വിധിയെ തോൽപ്പിച്ച് സുരേഷ്കുമാർ ജീവിതത്തിൻ്റെ പടവുകൾ ചവിട്ടി കയറുകയാണ്. തങ്ങൾക്ക് മാസം ലഭിക്കുന്ന ശമ്പളമാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതെന്ന് സുരേഷ് വൺ ഇന്ത്യ മലയാളത്തോട് പറയുന്നു.
തിരുവല്ലം പാച്ചല്ലൂർ കിഴക്കേ മുടുമ്പ് നളന്ദയിലാണ് സുരേഷും ഭാര്യ ദീപയും മകനും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. കയർ തൊഴിലാളികളായ മാധവൻ്റെയും സാവിത്രിയുടെയും നാല് മക്കളിൽ ഇളയവനാണ് ഇദ്ദേഹം.മൂന്നാമത്തെ വയസ്സിലാണ് പോളിയോ രോഗമാണെന്നും ഇതിന് ചികിത്സയൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിക്കുന്നത്. ഒറ്റമുറിയിൽ മൂന്ന് പെൺമക്കളുടെ ഭാവിക്കൂടി നോക്കേണ്ടിയിരുന്ന കുടുംബം ഡോക്ടർമാർ പറഞ്ഞതനുസരിച്ച് തിരികെയെത്തി.

എങ്കിലും, വിധിക്ക് മുന്നിൽ കീഴടങ്ങിയില്ല. പ്രതിസന്ധിയും ദുരിതവും നിറഞ്ഞ കാലഘട്ടത്തിലൂടെ ഇതിനെയെല്ലാം അതിജീവിച്ച് മുറുകെ പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നടന്നു. ഒടുവിൽ, സുരേഷ് മാധവിൻ്റെ അച്ഛൻ്റെ സുഹൃത്താണ് സഹായവുമായി എത്തുന്നത്.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്ന് കയ്യൊഴിഞ്ഞെങ്കിലും തൻ്റെ അച്ഛൻ്റെ സുഹൃത്ത് നൽകിയ പണമുപയോഗിച്ച് ആയൂർവേദ കേന്ദ്രത്തിൽ ചികിത്സ തേടി.
പ്രമുഖ ആയുർവേദ സ്ഥാപനമായ വാസുദേവ വിലാസം ആയുർവേദ കേന്ദ്രത്തിലായിരുന്നു ചികിത്സ.ചികിത്സ വിജയകരമായി പൂർത്തിയാക്കിയെങ്കിലും കാൽപ്പാദത്തിൽ വളവ് കണ്ടെത്തി.തുടർന്ന്, എഴുന്നേറ്റ് നടക്കില്ലെന്ന് പറഞ്ഞ ഡോക്ടർമാർക്ക് പോലും അത്ഭുതമായി സുരേഷിൻ്റെ നടത്തം.

ഭിന്നശേഷിക്കാരനായി മുടന്തോടെ ഇപ്പോഴും ഇദ്ദേഹം നടക്കുന്നുണ്ട്.ഇതോടെയാണ് അശരണരെ സഹായിക്കാൻ സുരേഷ് ആദ്യം വികലാംഗ സംഘത്തിന് രൂപം നൽകിയത്. പിന്നീടായിരുന്നു 'സ്നേഹസ്പർശം' എന്ന ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതിലൂടെ നിരവധി പേർക്ക് താങ്ങും തണലുമായി ജീവകാരുണ്യ പ്രവർത്തനം നടത്തുകയാണ് തുടർന്നും ഈ കുടുംബം.
2020ൽ പ്രദേശത്തെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സുരേഷും ഫൗണ്ടേഷനും നൽകിയത് അഞ്ച് പവൻ സ്വർണ്ണാഭരണവും, 25000 രൂപയും കല്യാണചിലവുമായിരുന്നു.നിർധനരായ രോഗികൾക്ക് സഹായം,സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങ്,സർക്കാർ ആശുപത്രികളിൽ അന്നദാനം അങ്ങനെ പോകുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നീണ്ടനിര.

തീർന്നില്ല, കൊവിഡ് മഹാമാരി നാടിനെയൊന്നാകെ പിടിച്ചുലച്ചപ്പോൾ കോവളത്തെ നാല് വാർഡുകളിൽ ജനങ്ങൾക്ക് ഭക്ഷ്യകിറ്റെത്തിക്കാനും സുരേഷ് മുൻപന്തിയിലുണ്ടായിരുന്നു. കോവളം,വെള്ളാർ,പുഞ്ചക്കരി, തിരുവല്ലം മേഖലകളിലായിരുന്നു സുരേഷ് എത്തിയത്.
അങ്ങനെ, ഏതൊരു പാവപ്പെട്ടവനും അഭയകേന്ദ്രമായി സുരേഷും കുടുംബവും സ്നേഹസ്പർശവുമൊക്കെ കോവളത്ത് സജീവമായുണ്ട്.സുരേഷിൻ്റെ മക്കളിൽ മൂത്തയാൾ ബധിരനും മൂകനുമാണ്.ഗോപീകൃഷ്ണനെന്നാണ് മൂത്തമകൻ്റെ പേര്.ഗോപി നല്ല മാർക്കോടെ പത്താം ക്ലാസ് പാസായി.ഇളയമകൻ ശരവൺ എട്ടാം ക്ലാസിലാണ്.ശരവൺ തിരുവല്ലം വാഴമുട്ടം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പഠിക്കുന്നത്.












Click it and Unblock the Notifications