തൃശൂരിലെ എടിഎം കൊള്ള; കവർച്ചക്കാർ തമിഴ്‌നാട്ടിൽ പിടിയിൽ, പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂർ: ജില്ലയിലെ മൂന്നിടത്തെ എടിഎമ്മുകളിൽ നിന്നായി ലക്ഷങ്ങളുടെ കവർച്ച നടത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ. ഹരിയാന സ്വദേശികളായ ഇവരെ നാമക്കലിൽ വച്ചാണ് തമിഴ്‌നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഇവരെ പിന്തുടർന്ന് എത്തിയ പോലീസിനെ കവർച്ചക്കാർ ആക്രമിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
കൊള്ളസംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇവർ മോഷ്‌ടിച്ച പണം കണ്ടെയ്‌നറിൽ കടത്തുകയായിരുന്നു എന്നാണ് സൂചന. ഏറ്റുമുട്ടലിൽ കൊള്ളസംഘത്തിലെ ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്. രണ്ട് പോലീസുകാർക്കും പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. മോഷണത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് കരുതുന്ന കാർ ഉൾപ്പെടെ കണ്ടെയ്‌നറിൽ കടത്തിയായിരുന്നു ഇവരുടെ യാത്ര.

ലഭ്യമായ വിവരം അനുസരിച്ച് പ്രതികൾ സഞ്ചരിച്ച കണ്ടെയ്‌നർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഇവിടെ വാക്കേറ്റം ഉണ്ടായി. എന്നാൽ അവിടെ നിന്ന് ഇവർ കടന്ന് കളഞ്ഞതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. പിന്നീടാണ് പോലീസ് കണ്ടെയ്‌നർ വളയുകയും ഇവരെ കസ്‌റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തത്.
എന്നാൽ പ്രതികളുടെ കൈവശം തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. പോലീസ് വളഞ്ഞതോടെയാണ് വെടിവെപ്പ് നടന്നത്. പിടിച്ചെടുത്ത കണ്ടെയ്‌നറിൽ പണം കെട്ടുകെട്ടായി സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട് പോലീസിലെ ഇൻസ്‌പെക്‌ടർ തവമണി, രഞ്ജിത് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
അധികം വൈകാതെ തന്നെ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം നാമക്കലേക്ക് തിരിക്കുമെന്നാണ് സൂചന. കണ്ണൂരിൽ ഉൾപ്പെടെ സമാനമായ കൃത്യത്തിൽ ഏർപ്പെട്ട സംഘമാണ് പിടിയിലായത് എന്നാണ് വിവരം. നേരത്തെ തൃശൂരിലെ മോഷണത്തിന് പിന്നാലെ പാലക്കാടും തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് തൃശൂരിൽ മൂന്നിടത്തായി എസ്ബിഐ എടിഎമ്മുകളിൽ വൻ മോഷണം നടന്നത്. ഏകദേശം 65 ലക്ഷത്തോളം രൂപയുടെ മോഷണമാണ് നടന്നതെന്നായിരുന്നു ആദ്യഘത്തിലെ വിലയിരുത്തൽ. വളരെ ആസൂത്രിതമായിട്ടായിരുന്നു മോഷണം നടന്നത്. പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്കുള്ള സമയമാണ് പ്രതികൾ കൃത്യത്തിനായി തിരഞ്ഞെടുത്തത്.
വെള്ളക്കാറിൽ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന് പോലീസ് അതിർത്തികളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ കാർ ഉൾപ്പെടെ കണ്ടെയ്‌നറിലേക്ക് മാറ്റിയ പ്രതികളുടെ തന്ത്രം പോലീസിനെ കബളിപ്പിക്കാനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് പ്രതികൾ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തം.












Click it and Unblock the Notifications