ദിലീപിനെ ജയിലിൽ പ്രതികൾ കണ്ടില്ല, ഗണേഷ് കണ്ടതിൽ ഒരു പ്രശ്‌നവും ഇല്ല, കേസിനെ കുറിച്ച് മിണ്ടിയില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെബി ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗണേഷിനും ദിലീപിനും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് ദിലീപിനെ കാണാന്‍ ജയിലില്‍ വന്‍ താരനിര തന്നെ എത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപ് കോടതിയില്‍ അനുമതി തേടിയ സന്ദര്‍ഭത്തില്‍ ആയിരുന്നു ഇത്. എന്നാല്‍ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാണാന്‍ പ്രമുഖര്‍ ആരും തന്നെ എത്തിയിരുന്നും ഇല്ല.
ഗണേഷിന്റെ സന്ദര്‍ശനം
കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ജയിലില്‍ എത്തി ദിലീപിനെ കണ്ടത് വലിയ വിവാദം ആയിരുന്നു. പുറത്തിറങ്ങി ഗണേഷ്‌കുമാര്‍ പറഞ്ഞത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ചട്ടങ്ങള്‍ ലംഘിച്ച്?
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഗണേഷ്‌കുമാര്‍ ദിലീപിനെ കണ്ടത് എന്നായിരുന്നു ആരോപണം. അരമണിക്കൂറോളം നേരം ആയിരുന്നു ഗണേഷിന്റെ കൂടിക്കാഴ്ച നീണ്ടത്.
ഒരു പ്രശ്‌നവും ഇല്ലെന്ന്
എന്നാല്‍ ഗണേഷ്‌കുമാര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ഒരു ചട്ടലംഘനവും ഇല്ല എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിനെ കുറിച്ച് മിണ്ടിയില്ല
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഗണേഷ് കുമാര്‍ ദിലീപിനെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ കേസിനെ സംബന്ധിക്കുന്ന ഒരു കാര്യവും രണ്ടുപേരും സംസാരിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുറത്ത് പറഞ്ഞത് അറിയില്ല
ജയിലില്‍ നിന്ന് പുറത്തിറങ്ങി ഗണേഷ്‌കുമാര്‍ എന്താണ് പറഞ്ഞത് എന്ന് അറിയില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. താന്‍ ദിലീപിന് ഒപ്പമാണെന്നും എല്ലാ സിനിമാക്കാരും ദിലീപിനെ പിന്തുണയ്ക്കണം എന്നും ആയിരുന്നു ഗണേഷ് പുറത്തിറങ്ങി പറഞ്ഞത്.
പ്രതികളാരും കണ്ടിട്ടില്ല
കേസിലെ പ്രതികള്‍ ആരും തന്നെ ദിലീപിനെ കണ്ടിട്ടില്ല എന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസിലെ സാക്ഷികളായ ചിലര്‍ക്ക് ജയിലില്‍ ദിലീപിനെ കാണാന്‍ അവസരമൊരുക്കി എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആക്ഷേപം.
പട്ടിക കൈമാറി
സെപ്തംബര്‍ 2 നും അഞ്ചിനും ഇടയില്‍ ആയിരുന്നു ജയിലേക്കുള്ള സന്ദര്‍ശക പ്രവാഹം. ഈ ദിവസങ്ങളില്‍ ആരൊക്കെയാണ് ദിലീപിന് സന്ദര്‍ശിച്ചത് എന്നതിന്റെ പട്ടികയും സൂപ്രണ്ട് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.
ജയിലില്‍ സൗകര്യങ്ങള്‍
ജയിലില്‍ ദിലീപിന് ചട്ടങ്ങള്‍ ലംഘിച്ച് സൗകര്യങ്ങള്‍ നല്‍കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കാണാനെത്തുന്ന സിനിമാക്കാര്‍ ദിലീപിനൊപ്പം ജയിലില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നു എന്നായിരുന്നു ആക്ഷേപം.
എണ്ണം കുറയ്ക്കണം
ജയിലില്‍ ദിലീപിനെ കാണാന്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എത്രപേര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കണം എന്ന കാര്യം ജയില്‍ അധികൃതരുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്.
കാവ്യയും മകളും
ദിലീപ് ജയിലിലായതിന്റെ ആദ്യ ദിനങ്ങളില്‍ സഹോദരന്‍ അനൂപ് മാത്രമായിരുന്നു സന്ദര്‍ശകനായി എത്തിയത്. പിന്നീട് ഒരു ദിവസം അമ്മയും ഏറ്റവും ഒടുവില്‍ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.