ആസാദ് കാശ്മീര്‍ പരാമര്‍ശം: പോസ്റ്റ് പിന്‍വലിച്ച് കെ ടി ജലീല്‍; ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതി
ദില്ലി: ആസാദ് കാശ്മീര് പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതി. അഭിഭാഷകന്‍ ജി എസ് മണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാശ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരാതി.
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' ആണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. പോസ്റ്റ് വൈറലായതിന് പിന്നാലെ കെ ടി ജലീലിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം, വിമര്‍ശനങ്ങലും പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ ടി ജലീല്‍ പോസ്റ്റ് പിന്‍വലിച്ചു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നെന്ന് കെ ടി ജലീല്‍ അറിയിച്ചു. കെ ടി ജലീലിന്റെ വാക്കുകള്‍ ഇങ്ങനെ,
നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം, ജലീലിന്റെ പരാമര്‍ശത്തിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പഴയ സിമി നേതാവായ കെടി ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എം എല്‍ എയായി തുടരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീല്‍ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവന്‍ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കെ ടി ജലീലിനെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് എം ടി രമേശും രംഗത്തെത്തിയിരുന്നു. സിമിയാണ് കെ ടി ജലീലിന്റെ കളരി. ജനാധിപത്യത്തെയും ഭരണഘടനയെയും സിമി അംഗീകരിച്ചിട്ടില്ല. സിമിയുടെ ആത്മാവ് തന്നെയാണ് കെ.ടി ജലീല്‍ ഇപ്പോഴും വഹിക്കുന്നത്. ചെങ്കൊടിയുടെ തണലില്‍ ഒളിച്ചാലും സി പി എം താവളങ്ങളില്‍ ചേക്കേറിയാലും മായ്ഞ്ഞു പോകുന്നതല്ല സിമിയുടെ പാടുകളെന്ന് എംടി രമേസ് പറഞ്ഞു.
കെ.ടി ജലീല്‍ നിങ്ങള്‍ രാജ്യാദ്രോഹിയാണ്. ആസാദി കശ്മീര്‍ എന്ന് നിങ്ങള്‍ അടയാളപ്പെടുത്തിയ ഭൂമി ഞങ്ങളുടെ മാതൃഭൂമിയുടെ ഭാഗമാണ്. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ചത് ഞങ്ങളുടെ മാതൃഭൂമിയെയാണ്. നിങ്ങള്‍ക്ക് മാപ്പില്ല. രാജ്യദ്രോഹത്തിന് കേസെടുത്ത് അകത്തിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications