ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ, ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ
കണ്ണൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂരിലെ വിവാദ യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് രണ്ട് പേരും ചേര്‍ന്ന് 7000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. എല്ലാ ബുധനാഴ്ചയും രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കുമുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നലെ രാവിലെയോടെയാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഫീസില്‍ അധിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം, മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാമെന്ന് സഹദോരന്മാര്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇ ബുള്‍ജെറ്റ് എന്ന യൂട്യൂബ് സഹോദരന്മാരുടേത്. തങ്ങളുടെ വാന്‍ലൈഫ് വാഹനത്തില്‍ അനധികൃതമായി മോഡിഫിക്കേഷന്‍ ചെയ്തതതിന് തുടര്‍ന്ന് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.
അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും മോട്ടോര്‍ വാഹന വകുപ്പിലെ 53 (1എ) വകുപ്പ് പ്രകാരമാണ് നടപടി. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എംഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചിരുന്നു.
ഇതിനിടെ, ഇ ബുള്‍ ജെറ്റിന് പിന്തുണയുമായെത്തിയവര്‍ കേരളം കത്തിക്കുമെന്നതടക്കമുളള കലാപാഹ്വാനം നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ കണ്ണൂരില്‍ 17 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കൊല്ലത്തും ആലപ്പുഴയിലും രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കലാപാഹ്വാനം നടത്തിയത് കുട്ടികള്‍ ആണെങ്കില്‍ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചിരുന്നു.












Click it and Unblock the Notifications