അന്ന് രാത്രി നടന്നത്.. 'ബാലു പുറകിലായിരുന്നു, ഇടയ്ക്ക് വണ്ടി നിർത്തി'.. ലക്ഷ്മി പറയുന്നു
വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ആദ്യമായി പ്രതികരിച്ച് ഭാര്യ ലക്ഷ്മി ബാലഭാസ്കർ. അപകട സമയത്ത് അർജുൻ തന്നെയായിരുന്നു വാഹനം ഓടിച്ചതെന്നും എന്തിനാണ് പിന്നീട് മൊഴിമാറ്റിയതെന്ന് അറിയില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകടം നടന്ന ദിവസം രാത്രി എന്താണ് സംഭവിച്ചതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി വിശദീകരിച്ചു. ലക്ഷ്മിയുടെ വാക്കുകളിലേക്ക്
'അത് വ്യക്തിപരമായ ഒരു യാത്രയായിരുന്നു, മകളുടെ നേര്‍ച്ചയ്ക്കായുള്ള യാത്രയായിരുന്നു. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. പ്രസവത്തിന് ശേഷം എനിക്ക് മഞ്ഞപ്പിത്തം വന്നും പോയും നിൽക്കുന്നൊരു അവസ്ഥയായിരുന്നു. തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിലായിരുന്നു നേർച്ച. പോകാൻ പറ്റില്ലെന്നായിരുന്നു കരുതിയത്. എന്നാൽ നേർച്ചയല്ലേ എന്ന് കരുതി പോയി. ബാലു നാട്ടിലുണ്ടായിരുന്നു. മകളെ നോക്കാം എന്ന് ബാലു പറഞ്ഞു, അങ്ങനെയാണ് പോയത്. അധികം വൈകാതെ അവിടെ നിന്ന് ഇറങ്ങി. അതുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. ഇല്ലെങ്കിൽ അന്ന് അവിടെ തന്നെ നിന്നേനെ.

എനിക്ക് ട്രാവല്‍ സിക്നസ് ഉണ്ട്. ഞാന്‍ കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരുന്നു. മോളെന്‍റെ മടിയിലുണ്ടായിരുന്നു. മോഷന്‍ സെന്‍സിങ് ഇല്ലാതിരിക്കാന്‍ വേണ്ടിയിൽ കണ്ണടച്ചിരിക്കുകയാണ് ചെയ്യാറ്. അന്നും അങ്ങനെ തന്നെയായിരുന്നു.കുറച്ചുദൂരം വന്നിട്ടുണ്ട്, അതിന് ശേഷം കാർ നിർത്തിയിരുന്നു. ഡ്രൈവർ അർജുനും ബാലുവും പുറത്തിറങ്ങി ഡ്രിങ്ക്സൊക്കെ വാങ്ങിക്കഴിക്കുന്നുണ്ടായിരുന്നു. ബാലു എന്നോട് എന്തെങ്കിലും വേണമോയെന്ന് ചോദിച്ചു. ഞാൻ വേണ്ടെന്ന് പറഞ്ഞു. എത്താറായോ എന്ന് ചോദിച്ചപ്പോൾ അധികം വൈകില്ല എത്തുമെന്ന് പറഞ്ഞു. ഞാൻ അത് പറഞ്ഞതിന് ശേഷം അർജുൻ വാഹനത്തിൽ തിരിച്ചുകയറി, ഞാനൊന്ന് കിടക്കട്ടെയെന്ന ബാലു പറയുന്നുണ്ടായിരുന്നു. പിന്നേയും കുറച്ച് ദൂരം മുന്നോട്ട് പോയിട്ടുണ്ട്. കാർ നിയന്ത്രണമില്ലാത്തൊരു അവസ്ഥയിൽ മുന്നോട്ട് പോകുന്നത് കണ്ടിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. കണ്ണ് തുറക്കുമ്പോൾ പുറത്തെ കാഴ്ചകൾ വ്യക്തമല്ല. പക്ഷെ അർജുൻ പകച്ച് നിൽക്കുകയാണ്. ഞാൻ നിലവിളക്കാൻ നോക്കുന്നുണ്ട്. ഒച്ച പുറത്തുവന്നോയെന്ന് അറിയില്ല, ഗീയർ ബോക്സിൽ അടിക്കുന്നുണ്ട്. പിന്നെ എന്റെ ബോധം പോയി. എനിക്കൊന്നും ഓർമയില്ല.എത്രയോ ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിനകത്താണ് കണ്ണ് തുറക്കുന്നത്.
കാറ് ഓടിച്ചത് അർജുൻ തന്നെയായിരുന്നു. എനിക്ക് പറ്റിപ്പോയി ,ഉറങ്ങിപ്പോയെന്ന് ബാലുവിന്റെ സുഹൃത്തുക്കളോടും ആശുപത്രിയിൽ വെച്ച് ഡോക്ടർമാരോടൊക്കെയും പറഞ്ഞിരുന്നു. അർജുൻ പിന്നെ മൊഴി മാറ്റിയതാണ്. അർജുൻ ഓവർ സ്പീഡിൽ തന്നെയായിരുന്നു.
എനിക്ക് ബോധം വന്നപ്പോൾ ഞാൻ ബാലുവിനെ അന്വേഷിക്കുന്നുണ്ട്. അപ്പോൾ എന്നോട് പറഞ്ഞത് പുറത്തുണ്ടെന്നാണ്. അത് മനസിൽ ഞാൻ ഉറപ്പിച്ചിരുന്നു. എന്നാൽ റിയാലിറ്റി തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്നും പുറത്തുവരാൻ ഞാൻ ഏറെ പണിപ്പെട്ടു. ആരാണ് അവർ രണ്ടും പോയെന്ന് എന്നോട് പറഞ്ഞതെന്ന് ഓർമയില്ല. ഒരു സൈക്കോളജിസ്റ്റാണ് എന്നോട് വന്ന് സംസാരിക്കുന്നത്. അവരോട് കടന്ന് പോകാനാണ് ഞാൻ ആവശ്യപ്പെട്ടത്. കാരണം മരിച്ചെന്ന കാര്യം ഞാൻ ആക്സപ്റ്റ് ചെയ്തിട്ടില്ല.
എനിക്ക് റിയാലിറ്റി പെട്ടെന്ന് ഉൾക്കൊള്ളേണ്ടി വന്നു. കാരണം വേഗത്തിൽ തന്നെ എന്റെ മൊഴിയെടുക്കലൊക്കെ നടന്നു. എന്താണ് നടന്നതെന്ന് കൃത്യമായി പറയുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് എഴുന്നേറ്റിരിക്കാൻ പോലും കഴിയാതിരിക്കുന്ന അവസ്ഥയിൽ ഞാൻ മണിക്കൂറുകളോളം മൊഴി കൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications