അന്വേഷണം ഊർജ്ജിതമാക്കി ക്രൈം ബ്രാഞ്ച്; പൂജാ വിവരങ്ങളും ഹോട്ടൽ രേഖകളും പരിശോധിക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ നിലനിൽക്കുന്നതിനിടെ അന്വേഷണം ഊർജ്ജിതമാക്കി ക്രൈം ബ്രാഞ്ച്. ദുരൂഹതകൾ നീക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന പ്രകാശൻ തമ്പി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെയാണ് മരണത്തെക്കുറിച്ച് അഭ്യൂഹങ്ങളും ഉയർന്നത്.
ബാലഭാസ്കറിന് പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് പിതാവ് സികെ ഉണ്ണി ആരോപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 25ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ നടത്തി തിരികെ വരുമ്പോഴാണ് തിരുവനന്തപുരത്തിന് സമീപത്ത് വെച്ച് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടാകുന്നത്.

അതിനാൽ ക്ഷേത്രത്തിൽ ബാലഭാസ്കർ നടത്തിയ പൂജാ വിവരങ്ങളെക്കുറിച്ചും അവിടെ നടന്ന് കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. ഇവർ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തും. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
അപകടം നടക്കുമ്പോൾ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ അപകടസമയത്ത് അർജുനാണ് വാഹനം ഓടിച്ചതെന്ന മൊഴിയിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉറച്ച് നിൽക്കുകയാണ്. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദാശ്രമം ഉടമകളുടെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.












Click it and Unblock the Notifications