കെബി ഗണേഷ് കുമാറിന് ആശ്വാസം; സ്വത്ത് തർക്കകേസിൽ ഫോറൻസിക് റിപ്പോർട്ട് അനുകൂലം, ഒപ്പ് പിള്ളയുടേത് തന്നെ
തിരുവനന്തപുരം: സഹോദരിയുമായി നിലനിന്നിരുന്ന സ്വത്ത് തർക്കകേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. ഫോറൻസിക് റിപ്പോർട്ട് അനുകൂലമായതോടെയാണ് ഗണേഷിന് ആശ്വാസമായത്. സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണ പിള്ളയുടേത് തന്നെയെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ് ഈ ഫോറൻസിക് റിപ്പോർട്ട്.
ആർ ബാലകൃഷ്‌ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെബി ഗണേഷ് കുമാറിന്റെ പേരിൽ നൽകിയതായി കാണിച്ചിരുന്നു. എന്നാൽ ഈ വിൽപത്രത്തിന്റെ സാധുതയെ സഹോദരി ചോദ്യം ചെയ്യുകയായിരുന്നു. വിൽപത്രത്തിലെ ആർ ബാലകൃഷ്‌ണ പിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന ഗണേഷിന്റെ സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

വിൽപത്രത്തിലെ എല്ലാ ഒപ്പുകളും ബാലകൃഷ്‌ണ പിള്ളയുടേത് തന്നെയാണെന്നാണ് ഫോറൻസിക് കണ്ടെത്തൽ. കൊട്ടാരക്കര മുൻസിഫ് കോടതിയാണ് കേസ് പരിഗണിച്ചത്. തുടർന്ന് വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്‌റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
പരിശോധനാ ഫലങ്ങൾ അടങ്ങിയ സമഗ്ര റിപ്പോർട്ട് കോടതിയിൽ ഇന്നലെ സമർപ്പിച്ചു. ഈ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽ തന്നെ മന്ത്രിയാകേണ്ട ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ വൈകിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതോടെ മന്ത്രി സ്ഥാനം നൽകാൻ സർക്കാർ മടിക്കുകയായിരുന്നു.
പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷിന് ലഭിച്ചത്. ആർ ബാലകൃഷ്‌ണപിള്ള അസുഖബാധിതനായി അവശനിലയിൽ കഴിഞ്ഞപ്പോൾ വാളകത്ത് വീട്ടിൽ പുർണസമയവും പരിചരിച്ചത് മകൻ ഗണേഷ് കുമാറായിരുന്നു. ഇതിന് മുൻപ് തന്നെ പിള്ള വിൽപത്രം തയ്യാറാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വിൽപത്രത്തിൽ സ്വത്തുക്കൾ അധികമുള്ളത് ഗണേഷിനാണ് എന്ന് കണ്ടതോടെയാണ് സഹോദരി ഉഷ കോടതിയെ സമീപിച്ചത്. വിൽപത്രം പിതാവിന് ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് എന്ന ആരോപണം കൂടി ഉയർന്നതോടെ ഗണേഷ് ഇത് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലാണ് ഗണേഷിന് അനുകൂലമായ റിപ്പോർട്ട് വന്നിരിക്കുന്നത്.
നേരത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ആർ ബാലകൃഷ്‌ണ പിള്ള. ഈ സമയത്തും അല്ലാതെ ബാങ്കുകളിൽ ഇടപാടിനായി നൽകിയ ഒപ്പുകളും ഒക്കെ ഒത്തു നോക്കിയാണ് ഫോറൻസിക് പരിശോധന നടത്തിയത്. ഇതിൽ വിൽപത്രത്തിലെ ഒപ്പും ഇവയും ഒന്നാണെന്നാണ് കണ്ടെത്തൽ.












Click it and Unblock the Notifications