'സിനിമയിൽ എത്ര പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമോ? ഷൈനിന് ഇത് എവിടെ നിന്ന് കിട്ടി'; അഖിൽ മാരാർ
മലയാള സിനിമയെ ഒന്നാകെ ഇളക്കിമറിച്ചു കൊണ്ടാണ് ലഹരി വിവാദം കത്തിപ്പടരുന്നത്. നടൻ ഷൈൻ ടോം ചാക്കോയാണ് ഇതിന്റെ കേന്ദ്രബിന്ദുവായി കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വാർത്തകളിൽ നിറഞ്ഞത്. നേരത്തെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയെ തുടർന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിനിമാ സെറ്റിൽ വച്ച് ലഹരിയുടെ സ്വാധീനത്തിൽ മോശമായി പെരുമാറിയെന്നായിരുന്നു ആക്ഷേപം.
എന്നാൽ ഇതല്ല ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ പോലീസ് നടപടിയെടുക്കാൻ കാരണമായത്. ഡാൻസാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ താരം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതാണ് വിനയായത്. യാതൊരു പ്രകോപനവും കൂടാതെ ഹോട്ടലിൽ നിന്ന് പരിശോധനയ്ക്ക് തൊട്ട് മുൻപ് ഷൈൻ ഇറങ്ങിയോടിയത് മാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഷൈനിനെ വിളിപ്പിച്ചത്.

ഈ ചോദ്യം ചെയ്യലിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം സമ്മതിച്ചതായാണ് റിപ്പോർട്ട്. താൻ ലഹരി ഉപയോഗിച്ചതായി ഷൈൻ പോലീസിനോട് സമ്മതിച്ചതിന് പിന്നാലെ താരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വീണ്ടും ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദ്ദേശം. ഇതിനിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസിലും ഷൈൻ ടോം ചാക്കോയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഷൈനിനെ പോലെയുള്ളവർക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്ന് ആദ്യം മനസിലാക്കണമെന്നും നമ്മൾ ഓരോരുത്തരും ഇത് തടയാനായി മുന്നിട്ടിറങ്ങണമെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവേ ആയിരുന്നു അഖിൽ മാരാർ വിവാദ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
അഖിൽ മാരാരുടെ വാക്കുകൾ
കേരളത്തിൽ എത്രയോ അപകടങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സിനിമാ നടൻമാരുടെ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ അതിന്റെ പിന്നാലെ ക്യാമറയും തൂക്കി എല്ലാവരും ഓടാറില്ലേ.. അവന്റെ ജീവിതത്തെ വിറ്റ് കാശാക്കണം. കേരളത്തിൽ എത്രയോ പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്തുകൊണ്ടാണ് സിനിമാ മേഖലയിൽ നടക്കുന്ന പീഡനങ്ങൾ വലിയ വാർത്ത ആവുന്നത്. അത് കൂടുതൽ ആൾക്കാരിലേക്ക് എത്തും എന്നുള്ളത് കൊണ്ടാണ്.
വാർത്ത എന്ന് പറയുന്നത് സത്യമല്ല. വിഷയം ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ കാശ് കിട്ടാൻ ഇതുപോലെ പലരെയും കിട്ടണം. ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ട്. രണ്ട് പേർ കൂടി ചേർന്നാണോ മലയാള സിനിമയിലെ മൊത്തം ലഹരിയും അടിക്കുന്നത്. സിനിമയിൽ എത്ര പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? എനിക്കും അതേ അറിവേ ഉള്ളൂ, എന്റെ ലൈഫിൽ ഈ സാധനം ഞാൻ കണ്ടിട്ടില്ല.
ഏറ്റവും കൂടുതൽ ലഹരി നിയന്ത്രണ വിധേയമായിട്ടുള്ള സ്ഥലമാണ് ആംസ്‌റ്റർഡാം, ഞാൻ അവിടയൊക്കെ പോയിട്ടുള്ളതാണ്. അതെനിക്ക് ആവശ്യമില്ല. നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കയല്ലേ നമ്മൾ ഉപയോഗിക്കൂ. ഓരോ മനുഷ്യന്റെയും ആവശ്യത്തിന് അനുസരിച്ച് അല്ലേ അവിടേക്ക് സാധനങ്ങൾ എത്തുന്നത്. മലയാള സിനിമയിൽ ആർക്കാണോ ലഹരി ആവശ്യം, അവരുടെ അടുത്തേക്ക് കച്ചവടക്കാർ വന്നെത്തും. ഈ കച്ചവടക്കാരെയാണ് പിടിക്കേണ്ടത്.
ഷൈൻ സമ്മതിച്ചുവെന്ന് പറയുന്നു, പക്ഷേ ഇത് എവിടെ നിന്ന് കിട്ടി, ആര് കൊടുത്തു എന്നൊക്കെ അറിയണ്ടേ. അതിന്റെ സോഴ്‌സ് അല്ലേ അറിയണ്ടേ. ഒരു വളർന്നു വരുന്ന മരം നടുവിൽ വച്ച് മുറിച്ചാൽ വീണ്ടും അത് വളരാൻ തുടങ്ങും. വേരോടെ പിഴുതെങ്കിൽ മാത്രമേ അത് ഇല്ലാതാവൂ. അങ്ങനെ ഇല്ലാതാക്കുകയാണ് വേണ്ടതെങ്കിൽ നമ്മൾ അത് തടയണം. അല്ല ഇനി കണ്ടന്റ് മാത്രമാണ് ലക്ഷ്യമെങ്കിൽ അഞ്ച് ദിവസം കഴിഞ്ഞാൽ അയാളുടെ പിന്നാലെ തന്നെ ഓടും. അതുകൊണ്ട് ഒരു നാടും നന്നാവാൻ പോവുന്നില്ല.
നാട് നന്നാവാൻ ഒരു പാരലൽ നിയമ സംവിധാനമുണ്ട്, രക്ഷകർത്താക്കൾ ഉൾപ്പെടുന്ന ഒരു സംവിധാനം. അവരാണ് നമ്മുടെ നാടിനെ നന്മയിലേക്ക് നയിക്കുന്നത്. അത്തരമൊരു സംവിധാനം പ്രവർത്തിച്ചതിന്റെ ഫലമാണ് നാട് എന്തെങ്കിലും ഒക്കെ ആയതിന്റെ കാരണം. തെറ്റുകൾ ചോദ്യം ചെയ്യുമ്പോൾ സദാചാര പോലീസ് എന്നൊക്കെ വിളിച്ച് ആക്ഷേപിച്ച് സോഷ്യൽ മീഡിയയിലൂടെ കൊറേ പുരോഗമനക്കാർ വന്ന് പറയുമ്പോൾ അവർ പിന്നെ ചോദ്യം ചെയ്യില്ല.
നെഗറ്റിവിറ്റി മാത്രം കുട്ടികളിൽ എത്തിക്കുകയാണ് ഇപ്പോൾ. ഇങ്ങനെ നാട് നശിക്കുന്നുവെങ്കിൽ ഇന്നലെ വരെ ഇല്ലാത്ത എന്തോ ഒന്ന് നമ്മളിൽ ഉണ്ടായെന്ന് മനസിലാക്കുക. അത് തിരുത്താൻ ശ്രമിക്കുക. രക്ഷകർത്താക്കൾ ശ്രദ്ധിക്കുക. ഒരു കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടെങ്കിൽ സൂക്ഷിക്കുക. നമ്മൾ ചെയ്യേണ്ടത് ഇത്തരം പാരലൽ സംവിധാനങ്ങൾക്കും ശക്തി പകരുക.
മയക്കുമരുന്നും മറ്റും ഉപയോഗിക്കുന്ന ആളെ അറിയാമെങ്കിൽ അത് ആദ്യം രഹസ്യമായി അധികൃതരെ അറിയിക്കുക. ഇവർ നമ്മുടെ പെങ്ങളേയോ അമ്മയെയോ കൊള്ളുമ്പോഴേ നമുക്ക് തോന്നൂ, അന്ന് അത് അറിയിച്ചാൽ മതിയായിരുന്നുവെന്ന്. ലഹരിയൊക്കെ ഉപയോഗിക്കുമ്പോൾ മനുഷ്യൻ അല്ലാതെ ആവുകയാണ്. അത് തടയാൻ നമ്മൾ എല്ലാവരും ചേർന്ന് പ്രവർത്തിച്ചേ മതിയാവൂ.
സ്വയം തിരിച്ചറിവ് ഉണ്ടെങ്കിൽ ആണല്ലോ ശരിയേത് തെറ്റേത് എന്ന് നമുക്ക് അറിയാൻ കഴിയൂ. ഈ തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കുകയല്ലേ ആദ്യം വേണ്ടത്. തിരിച്ചറിവ് ഉണ്ടാക്കി കൊടുത്താൽ മൈത്രേയൻ പറയുന്ന കാര്യങ്ങളോട് ഞാനും യോജിക്കുന്നു. സമൂഹത്തിനും തലമുറയ്ക്കും ഒക്കെ സ്വബോധം ഉണ്ടെങ്കിൽ ഈ പറഞ്ഞത് ശരിയാണ്.
പുള്ളി പറഞ്ഞത് ഒരു ബോധ തലത്തിൽ ശരിയാണ്, എനിക്ക് അതിനോട് യോജിപ്പുണ്ട്. സമൂഹത്തിൽ ഉയർന്നു നിൽക്കുന്ന ആളുകൾക്ക് അത് ഒരു തരത്തിലും പ്രശ്‌നം ആയിരിക്കില്ല. മയക്ക് മരുന്ന് ഉപയോഗിച്ചാൽ മൈത്രേയൻ ചിലപ്പോൾ വീട്ടിൽ വന്നു കിടക്കും. മോശക്കാരനായി മാറുന്നുവോ എന്നതാണ് കാര്യം. മദ്യപിക്കുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ല. മദ്യം സുലഭം അല്ലാത്ത സമയത്ത് അവർക്ക് സമാധാനം കിട്ടി.
മൈത്രേയൻ പറഞ്ഞതിനോട് യോജിക്കണമെങ്കിൽ കേരളത്തിലെ ജനത എല്ലാവരും ബോധവാൻമാർ ആയിരിക്കണം. പക്ഷേ ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പല രീതിയിൽ ചിന്തിക്കുന്ന, വ്യത്യസ്‌ത മാനസിക നിലകൾ ഉള്ള ആളുകളാണ്. അങ്ങനെ വരുമ്പോൾ അവരെ നമ്മൾ പരിഗണിക്കേണ്ടതും വ്യത്യസ്‌ത രീതിയിൽ ആയിരിക്കണം.
ആർക്കും ദോഷകരമല്ലാത്ത സിസ്‌റ്റം ഇവിടെ നിലനിൽക്കുന്നെങ്കിൽ അത് നിന്നോട്ടെ. നമ്മൾ എന്തിനാണ് അതിനെ ഇല്ലാതാക്കുന്നത്. പെട്ടെന്ന് ഒരു കാര്യവും പരിഹരിക്കാൻ കഴിയില്ല. ഇരു ദിവസം കൊണ്ട് ഇതൊന്നും പരിഹരിക്കാൻ കഴിയില്ല. നമ്മൾ ഓരോരുത്തരും ഇങ്ങനെ ശ്രദ്ധിച്ചാൽ നമ്മുടെ നാട് താനേ നന്നായിക്കോളും, ഇല്ലെങ്കിൽ നമ്മൾ എങ്കിലും നന്നാവും.
ഞാൻ പറയുന്നത് കേരളത്തിലെ ഓരോരുത്തരെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കണം. സിനിമാ മേഖലയിലെ എല്ലാവരെയും പോയി ചോദിക്കണം. അടിക്കുന്നവരെ കണ്ടെത്തണം ആദ്യം. മദ്യവും സിഗരറ്റും ഒക്കെ ഇവിടെ വിൽക്കപ്പെടുന്നതാണ്. അതിലൂടെ ഉണ്ടാവുന്ന അപകടങ്ങൾ കുറവാണെന്നാണ് സർക്കാർ പറയുന്നത്, അതുകൊണ്ട് അവർ വിറ്റുകാശാക്കുകയാണ്.
വിൻസി നൽകിയത് ഒരു പേഴ്‌സണൽ പരാതി മാത്രമാണ്. അപ്പോൾ അത് അവരോട് മാത്രം ചോദിച്ചാൽ ഉത്തരം കിട്ടുന്ന കാര്യമാണ്. സംവിധായകൻ പറയുകയാണ് പ്രശ്‌നം ഉണ്ടായിട്ടില്ല എന്നെങ്കിൽ അങ്ങനെ. ഇപ്പൊ എന്റെ സിനിമ ഷൂട്ട് നടക്കുമ്പോൾ അത് തടസപ്പെടുത്തുന്ന രീതിയിൽ ഈ നടൻ പെരുമാറിയാൽ എനിക്കത് പറയാൻ കഴിയും. അതിൽ അഭിനയിക്കുന്ന നടൻ ഏതേലും നടിയോട് മോശമായി പെരുമാറിയാൽ ഞാൻ എങ്ങനെ അറിയും.
എന്നോട് ചോദിച്ചിട്ടാണോ മോശമായി പെരുമാറുന്നത്. വിൻസി പറഞ്ഞത് അവരോട് മോശമായി പെരുമാറി എന്നാണ്. ഷൂട്ടിംഗ് മുടങ്ങിയില്ലെന്നത് സംവിധായകൻ പറഞ്ഞു. അത് രണ്ടും സത്യമായിരിക്കും. ഏത് സന്ദർഭത്തിലാണ് ഒരു കാര്യം പറയുന്നതെന്ന് അവർക്കേ അറിയൂ. അതുകൊണ്ട് മോശം പെരുമാറ്റം എന്നത് സാഹചര്യം അനുസരിച്ചാണ്.












Click it and Unblock the Notifications