'നേരിന് നേരായ നേർവഴി കാട്ടിയോൻ, കൂരമ്പ് മാലയെ പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്';അനുശോചിച്ച് അഖിൽ മാരാർ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു നേതാവും വേറെ ഉണ്ടാവില്ലെന്ന് അഖിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
'ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല..
ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല...
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...

നേരിന് നേരായ നേർ വഴി കാട്ടിയോൻ
ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ
ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ
ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ
ആരോപണത്തിൻ്റെ കൂരമ്പുകൾ ,
കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ
മന്ദ ഹാസത്താൽ കൂരമ്പ് മാലയെ
പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്', അഖിൽ പോസ്റ്റിൽ പറഞ്ഞു.
അർബുദ ബാധയെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു ഉമ്മചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്ഡറെ മകൻ ചാണ്ടി ഉമ്മനാണ് മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ വെച്ച് സംസ്കാരം നടക്കും.
അതേസമയം ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചന പ്രവാഹമാണ്. 'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറിച്ചു. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെനിന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
'ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്.സാന്ത്വനവും പ്രതീക്ഷയുമായിരുന്നു.പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട', അദ്ദേഹം കുറിച്ചു.
ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹം അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications