പിണറായി വിജയന്‍ തന്നെ ഇനിയും ഭരിക്കട്ടെ, സന്തോഷമുള്ള കാര്യം, പക്ഷെ; അഖില്‍ മാരാർ പറയുന്നു
എല്ലാവർക്കും തുല്യത എന്ന് പറയുന്നത് ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ആശയമാണെന്ന് സംവിധായകന്‍ അഖില്‍ മാരാർ. ഈ ഒരു വിഷയത്തില്‍ രസകരമായ കാഴ്ചപ്പാട് വെച്ച് പുലർത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. നാല്‍ക്കാലികളുടെ കാര്യം എടുത്താല്‍ അവിടെ എല്ലാവരേയും നാം തുല്യരായിട്ടില്ല കാണുന്നത്. സിംഹവും പോത്തും, മാനും, കടുവയും നായയുമൊക്കെയുണ്ട്. ഒരു സുപ്രഭാതത്തില്‍ പോത്തിന് സിംഹത്തെ കണ്ട് തോന്നുകയാണ് ഞങ്ങള്‍ തുല്യരാണെന്ന്. അവനും നാല് കാലുണ്ട്, എനിക്കും നാല് കാലുണ്ട്. എന്നാല്‍ പോത്ത് അങ്ങനെ ചിന്തിക്കില്ലെന്നതാണല്ലോ സത്യം. മൃഗങ്ങള്‍ക്ക് പരസ്പരം തങ്ങളുടെ കഴിവ് അറിയാം. അതായത് സിഹം വരുമ്പോള്‍ ഓടിരക്ഷപ്പെടണമെന്ന് മാനിന് അറിയാമെന്നും അഖില്‍ മാരാർ പറയുന്നു.
മനുഷ്യരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഒരോ മനുഷ്യരും സൃഷ്ടിക്കപ്പെട്ടത് വ്യത്യസ്തമായ രീതിയിലാണ്. സ്വന്തം കഴിവിനെക്കുറിച്ച് മനസ്സിലാക്കാതെ മറ്റൊരുത്തന്റെ കഴിവിനെക്കുറിച്ച് അസൂയപ്പെടുന്നു എന്നുള്ളതാണ് നമ്മുടെ പ്രശ്നം. എന്നിട്ട് അവനും ഞാനും തുല്യരാണ് എന്ന് പറയും. ആണും പെണ്ണും തുല്യരല്ലെന്ന് പണ്ട് പറയുമ്പോള്‍ ആള്‍ക്കാർ പറയും ആണും പെണ്ണും അല്ല, ആണും ആണും തുല്യരല്ലെന്ന്. ഞാനും ബില്‍ഗേറ്റ്സും ഒരിക്കലും തുല്യരല്ല. ആരെങ്കിലും എവിടെയെങ്കിലും എത്തിപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ ഒപ്പം കൊണ്ടുനടക്കാത്ത എന്തോ മൂല്യം അവരില്‍ ഉണ്ടായതുകൊണ്ടാണ്. അവരുടെ പരിശ്രമവുമുണ്ട്. അതിനെയാണ് നാം ബഹുമാനിക്കേണ്ടതെന്നും ചോദ്യം ശരിയല്ലെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാർ പറയുന്നു.

തുല്യത എന്ന് പറയുന്നത് നിയമത്തിന്റെ മുന്നിലാണ്. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് എല്ലാവരും തുല്യവരാണ്. നിയമത്തിന്റെ മുന്നില്‍ മന്ത്രിയായാലും ജനങ്ങളായാലുമൊക്കെ എല്ലാവരും തുല്യരാണ്. വ്യത്യസ്തമായ കഴിവിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരേയും സൃഷ്ടിക്കപ്പെട്ടത്. അർഹതയുള്ളവർക്ക് അംഗീകാരം കൊടുക്കുക. അല്ലാത്തതിനെ പുച്ഛിച്ച് തള്ളാം.
നടന്‍ ബൈജുവിന്റെ വാഹനം അടുത്തിടെ അപകടത്തില്‍പ്പെടുകയുണ്ടായി. എന്നാല്‍ എന്തോ മഹാപരാധം അദ്ദേഹം ചെയ്തുവെന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസിയുടെ വാഹനം തട്ടുന്നു വലിയ വാർത്തകള്‍ വരുന്നു. അതേസമയം തന്നെ 24 ന്യൂസിന്റെ വാഹനം ഇടിച്ച് രണ്ട് കുട്ടികള്‍ മരിച്ചത് ആരും അങ്ങനെ അറിഞ്ഞില്ല. സിനിമ നടന്മാർക്ക് ഒരു പ്രിവിലേജും ഇല്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ തന്നെ ഇവർക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ഇത്രയധികം ആഘോഷിക്കപ്പെടുന്നു.
ഏതെങ്കിലും രീതിയില്‍ രക്ഷപ്പെട്ടവനോട് തോന്നുന്ന ഒരു ഈർഷ്യയുണ്ട് ഇവിടെ. എന്നിട്ട് പറയും എല്ലാവരും തുല്യരാണ്. അങ്ങനെയാണെങ്കില്‍ എല്ലാവരേയും തുല്യരായി കാണുക. കേരളത്തിലെ ഏതെങ്കിലും മാധ്യമതലവന്മാരെ വിമർശിച്ചാല്‍ അവർ സഹിഷ്ണുതയോടെ കേള്‍ക്കുമോ? ഇതൊക്കെ എന്ന് പറയുന്നത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അടിച്ച് വിടുന്ന താളങ്ങള്‍ മാത്രമാണ്.
തുല്യത എന്ന് പറയുന്നത് നല്ല സങ്കല്‍പ്പമാണ് എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിയില്ല. സോഷ്യലിസം മഹത്തായ ആശയമാണ് പക്ഷെ നടപ്പിലാക്കാന്‍ സാധിക്കില്ല. കമ്യൂണിസത്തിന്റെ ഒരുപാട് ആശയങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഒരു കമ്യൂണിസ്റ്റ് കാരനാണെന്നാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നത്. പാർട്ടിയില്‍ പ്രവർത്തിക്കുന്നില്ലെന്ന് മാത്രമേയുള്ളു. പക്ഷെ അത് നടപ്പിലാക്കാന്‍ സാധിക്കില്ല. തുല്യത എങ്ങനെ കൊണ്ടുവരും. പിണറായി വിജയനും ഒരു ലോക്കല്‍ സെക്രട്ടറിയും ഒരുപോലെ ഇരിക്കണമെന്ന തീരുമാനം എടുക്കാന്‍ സാധിക്കുമോ? സാധിക്കില്ലെന്നും അഖില്‍ മാരാർ പറയുന്നു.
ഞാന്‍ വിമർശിച്ചിട്ടുള്ളത് പിണറായി വിജയന്‍ എന്ന മനുഷ്യനെയല്ല, സംസ്ഥാന മുഖ്യമന്ത്രിയെയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന് പറയുന്നത് ജനങ്ങളുടെ വിമർശനങ്ങള്‍ കേള്‍ക്കാനും അവരുടെ ഓഡിറ്റിന് വിധേയമാകേണ്ടതുമായ ഒരാളുമാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയെ എടുക്കുകയാണെങ്കില്‍ വ്യക്തിപരമായി എനിക്ക് ഒരുപക്ഷെ ഇഷ്ടവുമായിരിക്കില്ല. മുഖ്യമന്ത്രിയും സാധാരണക്കാരനും തുല്യരാണെന്ന് പറഞ്ഞ് നടക്കാതെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ടോ, ജനം അവരുടെ കടമ ചെയ്യുന്നുണ്ടോയെന്നും പരിശോധിക്കപ്പെടുകയും ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ നമ്മുടെ സിസ്റ്റം കുറച്ചുകൂടെ മെച്ചപ്പെടും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ അതിന് എനിക്ക് വലിയ പിന്തുണ ലഭിച്ചു. ആ സംഭവം വലിയ വിവാദമാകും എന്ന് കരുതി പറഞ്ഞതൊന്നുമല്ല. എന്നോടുള്ള സ്നേഹം കൊണ്ടല്ല, അന്ന് എനിക്ക് പിന്തുണ ലഭിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ നിലവില്‍ പിണറായി വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടുള്ള വിയോജിപ്പാണ് അവിടെ രേഖപ്പെടുത്തിയത്. ആ വിയോജിപ്പ് അഖില്‍ മാരാർക്കുള്ള പിന്തുണയായി മാറി.
അടിസ്ഥാനപരമായി പ്രതിപക്ഷത്തിന് ലഭിക്കേണ്ട പിന്തുണയായിരുന്നു അത്. സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റ് ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്ന ഉത്തരവാദിത്തമാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാല്‍ അവർ അത് ചെയ്യുന്നില്ല. ഈ ഒരു വിഷയത്തില്‍ കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്നും എനിക്ക് പിന്തുണ ലഭിച്ചിരുന്നു. അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് കണ്ണൂർ പോയിരുന്നു. മുഖ്യമന്ത്രിയക്കുറിച്ചൊക്കെ പറഞ്ഞതിനാല്‍ ആരേലും എന്തെങ്കിലും പറയുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടുത്തെ പാർട്ടിക്കാർ നല്ല രീതിയിലാണ് പെരുമാറിയത്. ലോക്കല്‍ സെക്രട്ടറിയൊക്കെ വിളിച്ച് കാണണം എന്ന് പറഞ്ഞു.
ഈ പാർട്ടി നശിക്കണം എന്ന് കരുതിയല്ല ഞാന്‍ ആ വിഷയം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി ഭരിക്കണ്ടെന്നും അല്ല. അദ്ദേഹം തന്നെ ഇനിയും ഭരിക്കട്ടെ, സന്തോഷമുള്ള കാര്യമാണ്. പക്ഷെ ഭരണത്തിലുണ്ടാകുന്ന തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കണ്ണൂരിലെ സഖാക്കള്‍ക്ക് കൂടെ കഴിയുന്നു എന്ന് പറയുന്നതിനെ ഒരു ക്വാളിറ്റിയായിട്ടാണ് കാണുന്നത്.












Click it and Unblock the Notifications