കേരളത്തില്‍ ആ 3 സീറ്റുകള്‍ പിടിക്കണം, നാണക്കേട് മായ്ക്കണം: ബിജെപി തന്ത്രം മെനയുന്നു
2024 നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തി വരുന്നത്. രാജ്യത്ത് തന്നെ ഇതുവരെ ബി ജെ പിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത സംസ്ഥാനത്ത് ഇത്തവണ അതിന് മാറ്റം വേണമെന്ന നിർദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളില്‍ തൃപ്തിയില്ലെങ്കിലും കെ സുരേന്ദ്രന് ഒരു അവസരം കൂടി നല്‍കാനാണ് ആലോചന. അതോടൊപ്പം തന്നെ രാഷ്ട്രീയ തന്ത്രത്തിൽ മികവുപുലർത്തുന്ന പ്രകാശ് ജാവഡേക്കറെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചതിലൂടെ മുന്നേറ്റം സാധ്യമാവും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ആണ് ബി ജെ പി ഏറ്റവും പ്രധാനമായി ലക്ഷ്യം വെക്കുന്ന സീറ്റ്. കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ മികച്ച പ്രവർത്തനം നടത്തിയാല്‍ ഇത്തവണ വിജയിച്ച് കയറാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നേരത്തെ തന്നെ പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട, തൃശ്സൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി ജെ പിയുടെ അടുത്ത പ്രതീക്ഷ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങിലും ശ്രദ്ധേയമായ വോട്ടുവിഹിതം നേടാന്‍ പാർട്ടിക്ക് സാധിച്ചിരുന്നു. സുരേഷ് ഗോപിയെ ഒരിക്കല്‍ കൂടി തൃശ്ശൂരില്‍ നിർത്തിയാല്‍ മണ്ഡലം കൂടെ പോരും എന്നാണ് കണക്ക് കൂട്ടല്‍.

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ വേണമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിർദേശം. എതിരാളികൾ ശക്തരായ മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെത്തന്നെ എത്തിച്ച് ഇപ്പോഴേ പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍, അതോടൊപ്പം ഘടകക്ഷികളുടെ ശക്തി ചോർത്തുക എന്നുള്ളതുമാണ് ബി ജെ പിയുടെ ലക്ഷ്യം. കോൺഗ്രസിന്റെ പ്രധാന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധയുണ്ടാവും. ഇതിനായി മണ്ഡലത്തിലെ ബി ജെ പിയുടെ ദുർബല ബൂത്തുകളിൽ സജീവമായ ഇടപെടല്‍ നടത്തും. യുവമോർച്ചയ്ക്കായിരിക്കും ഇതിന്റെ ചുമതല

കേന്ദ്രമന്ത്രിമാരും നേതാക്കളും നേരിട്ട് തന്നെ ബൂത്തുകളിലേക്ക് എത്തും. ഇവിടെ വോട്ടർപട്ടികയുടെ ഓരോ പേജിലെയും വോട്ടർമാരെ ശ്രദ്ധിക്കാൻ 10 പേരുടെ കമ്മിറ്റിയുണ്ടാക്കിയാവും പ്രവർത്തനം. കേരളത്തിലെ ക്രൈസ്തവ സഭകളുമായി അടുത്ത സൗഹൃദത്തിനും കേന്ദ്രനേതൃത്വം നിരന്തരം ശ്രമിച്ചു വരുന്നുണ്ട്. ഇതിനായി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, കെ സുരേന്ദ്രന്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി തീരുന്നതോടെ അദ്ദേഹത്തെ മാറ്റ പകരക്കാരനെ നിയമിച്ചേക്കുമെന്നായിരുന്നു വാർത്തയെങ്കിലും കാലാവധി തീരുന്ന പക്ഷം സുരേന്ദ്രന് തന്നെ പദവി നീട്ടി നല്‍കാനാണ് ദേശീയ ബി ജെ പി , ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ആലോചന.












Click it and Unblock the Notifications