എംടിയുടെ വിമർശനം; കേരളത്തിന്റെ വികാരം: ഇപി മുഖ്യമന്ത്രിയെ ട്രോളിയതാണെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്ന് പറയുമ്പോൾ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചെയ്യുന്നത്. കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തിരിക്കുന്നത്. എംടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്. പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്ത്തുന്നത്. സൂര്യനായാണ് മുഖ്യമന്ത്രിയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശേഷിപ്പിച്ചത്.

ഇതെന്തുതരം കമ്മ്യൂണിസമാണെന്ന് എംടിയെ പോലൊരാൾ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ ബക്കറ്റിലെ വെള്ളത്തിന് വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോട് ചേർന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വിഎസിനെ ഉപദേശിച്ച പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞു. പിണറായി വിജയൻ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂർത്തും സ്വജനപക്ഷപാതവുമാണ് ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമർശനം നടത്താൻ പ്രേരിപ്പിച്ചത്.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്തത്. ഇടത് ചിന്തകർ പോലും എംടിയുടെ പ്രസ്താവനയെ അനുകൂലിച്ചു വന്നിരിക്കുകയാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് എംടിയുടെ വാക്കുകളെന്ന് അവരിൽ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇപ്പോഴും പിണറായി കൊടുക്കുന്ന അപ്പ കഷ്ണവും തിന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരായി നിൽക്കുന്ന സാംസ്കാരിക പ്രവർത്തകരെ ഓർത്ത് കേരളം ലജ്ജിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, എംടി വാസുദേവന്‍ നായർ നടത്തിയ പരാമർശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായിട്ടുള്ളതല്ലെന്ന് അവകാശപ്പെട്ട് സാഹിത്യകാരനും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ അശോകന്‍ ചരുവില്‍ രംഗത്ത് വന്നു. വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അഭിമാനത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ അതെല്ലാം മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നുവെന്നും അശോകന്‍ ചെരുവില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications