പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ശോഭ സുരേന്ദ്രന്‍ വേണ്ടെന്ന നിലപാടില്‍ ജില്ലാ ഘടകം, നിർദേശിക്കുന്നത് ഒരു പേര് മാത്രം
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ബി ജെ പി അടുത്തതായി ലക്ഷ്യമിടുന്നത് പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്. ആഞ്ഞ് ശ്രമിച്ചാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് പാർട്ടി ഉറച്ച് വിശ്വസിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും ഷാഫി പറമ്പില്‍ മാറിയതും ബി ജെ പി ഗുണകരമായി കാണുന്നു.
2021 ല്‍ മെട്രോമാന്‍ ഈ ശ്രീധരനെ ഇറക്കി മണ്ഡലത്തില്‍ ബി ജെ പി വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും നേരിയ വ്യത്യാസതത്തിന് വിജയം അകന്ന് നിന്നു. വോട്ടെണ്ണലിന്റെ ഭൂരിപക്ഷം സമയവും ഇ ശ്രീധരനായിരുന്നു മുന്നിട്ട് നിന്നതെങ്കില്‍ അവസാന നിമിഷം ഷാഫി പറമ്പില്‍ കയറിവരികയായിരുന്നു. കേവലം 3859 വോട്ടിനായിരുന്നു യു ഡി എഫ് വിജയം. ഷാഫി പറമ്പില്‍ 54079, ഇ ശ്രീധരന്‍ 50220 , സിപി പ്രമോദ് 36433 എന്നിങ്ങനെയായിരുന്നു വോട്ട് നില.

മണ്ഡലത്തില്‍ ഷാഫി പറമ്പിലിനുള്ള വ്യക്തി സ്വാധീനവും സി പി എം ക്രോസ് വോട്ട് ചെയ്തതുമാണ് കഴിഞ്ഞ തവണ യു ഡി എഫ് വിജയത്തില്‍ നിർണ്ണായകമായതെന്ന വിലയിരുത്തല്‍ ബി ജെ പിക്കുണ്ട്. ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥി ആരായാലും തന്നെ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ അത്ര സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ബി ജെ പി കണക്ക് കൂട്ടുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പിയില്‍ സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. സി കൃഷ്ണകുമാർ, ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് ബി ജെ പിയില്‍ നിന്നും പ്രധാനമായി ഉയർന്ന് കേട്ടിരുന്നത്. എന്നാല്‍ പ്രാദേശിക ഘടകത്തിനും ജില്ലാ ഘടകത്തിനും താല്‍പര്യം സി കൃഷ്ണകുമാറിനോടാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാറിന്റെ പേര് മാത്രമാണ് മണ്ഡല, ജില്ലാ തലങ്ങളില്‍ നിന്നും സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് ബിജെപി വൃത്തങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന്റെ കാര്യത്തില്‍ എതിർപ്പില്ല. ശോഭ സുരേന്ദ്രന്‍ മികച്ച നേതാവാണെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക മണ്ഡലത്തെ അടുത്ത് അറിയുന്ന സി കൃഷ്ണകുമാറാണെന്ന നിലപാടും മണ്ഡല-ജില്ലാ നേതൃത്വങ്ങളുണ്ട്. പ്രാദേശിക തലത്തില്‍ നിന്നും ഒരു പേര് മാത്രമാണ് വന്നതെങ്കിലും സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യർ എന്നിവരുടെ പേരും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് മുന്നില്‍ സമർപ്പിച്ചേക്കും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രകടനം സംസ്ഥാനത്ത് മാത്രമല്ല, ദേശീയ നേതൃത്വത്തിന് മുന്നില്‍ ശോഭ സുരേന്ദ്രന്റെ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശോഭയെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയാല്‍ വിജയ സാധ്യത കൂടുമെന്ന് അവരെ പിന്തുണയ്ക്കുന്നവരും അവകാശപ്പെടുന്നു.
സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക ദേശീയ നേതൃത്വമായിരിക്കും. പേര് നിർദേശിക്കപ്പെട്ട മൂന്ന് പേരോടുമായും പാർട്ടി കൂടിയാലോചനകള്‍ നടത്തിയേക്കും. പാലക്കാട് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം ശോഭ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ വ്യക്തമാക്കിയാല്‍ അവർക്ക് സാധ്യത കൂടും. ദേശീയ നേതൃത്വത്തിന്റെ താല്‍പര്യത്തോട് കൂടി ശോഭ സുരേന്ദ്രന്‍ പാലക്കാട് മത്സരിക്കാന്‍ എത്തിയാലും പ്രാദേശിക നേതൃത്വം അതിനോട് ഏത് തരത്തിലാണ് പ്രതികരിക്കുകയെന്നത് കണ്ടറിയേണ്ടതാണ്.












Click it and Unblock the Notifications