തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കുഴല്‍പണം; അന്ന് ഒഴുക്കിയത് 12 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ബിജെപിയെ അടിമുടി പ്രതിരോധത്തിലാക്കുന്ന ഒന്നാണ്. കേസില്‍ പ്രതികളായി ബിജെപി നേതാക്കള്‍ ആരുമില്ലെങ്കിലും, കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയ കുഴല്‍പണ ഇടപാടുകളിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി കേരളത്തിലേക്ക് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നാണ് ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നത്. ഇത് കുറ്റപത്രത്തില്‍ വിശദമാക്കുന്നും ഉണ്ട്. വിശദാംശങ്ങള്‍...
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

12 കോടി എത്തിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കേരളത്തിലേക്ക് 12 കോടി രൂപ എത്തിച്ചു എന്നാണ് ധര്‍മരാജന്റെ മൊഴിയായി കുറ്റപത്രത്തില്‍ ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ പണക്കൊഴുപ്പ് അന്നേ പലരും ചര്‍ച്ചയാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്ന ബിജെപിയ്ക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

പത്ത് കൊല്ലമായി
കേരളത്തിലേക്ക് ബിജെപിയ്ക്കായി താന്‍ പണം കടത്താന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദത്തോളമായി എന്ന നിര്‍ണായക മൊഴിയും ധര്‍മരാജന്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഇ പണം എല്ലാം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നിരുന്നത് എന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാം നിയന്ത്രിച്ചത് എം ഗണേശന്‍
കര്‍ണാടകത്തില്‍ നിന്നുള്ള പണത്തിന്റെ വരവ് ഏകോപിപ്പിച്ചിരുന്നത് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ആണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഗണേശന്റെ നിര്‍ദ്ദേശ പ്രകാരം ആണ് ബെംഗളൂരിവില്‍ നിന്ന് പണം കേരളത്തിലേക്ക് എത്തിക്കുന്നതും നിദ്ദിഷ്ട വ്യക്തികള്‍ക്ക് കൈമാറുന്നത് എന്നും ധര്‍മരാജന്‍ പറയുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിലും
പത്ത് വര്‍ഷമായി ധര്‍മരാജന്‍ കര്‍ണാടകത്തില്‍ നിന്ന് ബിജെപിക്കായി പണം കടത്തുന്നു എന്ന് പറയുമ്പോള്‍ മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ പണം കൊണ്ടുവന്നിട്ടുണ്ടാകും എന്നതാണത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

പുറത്തെത്തിച്ചത് അവിശ്വാസം
പണം നഷ്ടപ്പെട്ടതോടെ ഒരു വിഭാഗം നേതാക്കള്‍ ധര്‍മരാജനില്‍ അവിശ്വാസം പ്രകടിപ്പിച്ചതാണ് ഇപ്പോഴത്തെ എല്ലാ സംഭവവികാസങ്ങള്‍ക്കും പിന്നില്‍. വിശ്വാസം തെളിയിക്കുന്നതിനായിട്ടായിരുന്നു ധര്‍മരാജന്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അതോടെ എല്ലാം തകിടം മറിയുകയും പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും അന്വേഷിക്കുന്ന സ്ഥിത വരികയും ചെയ്തു.

മറുപടി പറയേണ്ടി വരും
കുറ്റപത്രത്തില്‍ ഉള്ള നിര്‍ണായക വിവരങ്ങളില്‍ മിക്കതും ബിജെപി നേതാക്കള്‍ പൂര്‍ണമായും നിഷേധിക്കുകയാണിപ്പോള്‍. ധര്‍മരാജനെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്ന നിലയിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കോടതിയെ സമീപിച്ചത് പോലും ബാഹ്യ സമ്മര്‍ദ്ദം മൂലമാണെന്ന് ധര്‍മരാജന്‍ ഒടുവില്‍ മൊഴി നല്‍കിയതും ഇത്തരമൊരു സാഹചര്യത്തിലാണ്. എന്നിരുന്നാലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഈ ആരോപണങ്ങളുടെ ബാധ്യതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവില്ല.

രാഷ്ട്രീയ പ്രമേയമെന്ന്
കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയം പോലെ ആണെന്ന പരിഹാസവുമായിട്ടാണ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇല്ലാത്ത ഫോണ്‍വിളികളെ അടിസ്ഥാനമാക്കിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. കുഴല്‍പണം കൊണ്ടുവന്നത് ബിജെപിയ്ക്ക് വേണ്ടിയാണെന്ന് കുറ്റപത്രത്തില്‍ ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്.

നടപടിയിലേക്ക് നീങ്ങുമോ
കുഴല്‍പണം എത്തിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കൊടകര വിഷയം മാത്രമല്ല, കേരളത്തിലേക്ക് ബിജെപിയ്ക്ക് വേണ്ടി കള്ളപ്പണം എത്തിച്ച മറ്റ് സംഭവങ്ങളും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഒരു നിയമ നടപടിയ്ക്ക് ബിജെപി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

പലപല കേസുകൾ
കുഴൽപണം സംബന്ധിച്ച അന്വേഷണം പോലീസ് തുടരുമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഈ കേസ് അന്വേഷിക്കേണ്ടതുണ്ട് എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. കുറ്റപത്രത്തിന്റെ പകർപ്പുകൾ ഈ ഏജൻസികൾക്കെല്ലാം നൽകുകയും ചെയ്തിട്ടുണ്ട്.

പ്രതിച്ഛായാ നഷ്ടം
കൊടകര കുഴൽപണ കേസ് ബിജെപിയ്ക്ക് കേരളത്തിൽ വലിയ പ്രതിച്ഛായാ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങുക കൂടി ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി. ബിജെപിയ്ക്കുള്ളിൽ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമായെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് അവർ. സംസ്ഥാന നേതൃത്വത്തിൽ പെട്ടെന്ന് അഴിച്ചുപണി നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കുഴൽപണ ആരോപണം സംസ്ഥാന നേതൃത്വത്തിൽ മാത്രം ഒതുങ്ങില്ലെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്.

സംഭവം നടന്നത്
ഏപ്രിൽ 3 ന് പുലർച്ചെ ആയിരുന്നു കൊടകരയിൽ വച്ച് കുഴൽപണം അടങ്ങിയ കാർ തട്ടിയെടുക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു സംഭവം. ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയ്ക്ക് കൈമാറാനായിരുന്നു ഈ പണം എന്നാണ് ധർമരാജൻ ആദ്യമേ നൽകിയ മൊഴി. ഇതാണ് കേസിൽ വലിയ സംശയങ്ങൾക്ക് വഴിവച്ചത്.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications