കരിപ്പൂരിലും പെട്ടിമുടിയിലും മുഖ്യമന്ത്രിക്ക് 2 തരം സമീപനം, ദുരിതാശ്വാസമല്ലാതെ മറ്റൊന്നുമില്ല
കൊച്ചി: കരിപ്പൂരിലും ഇടുക്കിയിലെ പെട്ടിമുടിയിലും കേരളം ഇന്നലെ നേരിട്ടത് ഇരട്ടദുരന്തമാണ്. രാജ്യാന്തര തലത്തില്‍ വരെ രണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരധി പേര്‍ക്കാണ് രണ്ടിടത്തുമായി ജീവന്‍ നഷ്ടമായത്. അതേസമയം സര്‍ക്കാരിന്റെ ധനസഹായത്തെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കരിപ്പൂരില്‍ മരിച്ചവര്‍ക്ക് കൂടുതല്‍ തുകയും ഇടുക്കിയിലുള്ളവര്‍ക്ക് കുറഞ്ഞ തുകയുമാണ് അനുവദിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേ ആരോപണം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ ഡോ കെഎസ് രാധാകൃഷ്ണന്‍. എന്തുകൊണ്ടാണ് രണ്ട് തരം സമീപനമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ

പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങള്‍. രണ്ട് ദുരന്തങ്ങള്‍, രണ്ട് തരം മരണങ്ങള്‍, രണ്ട് തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികള്‍ക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി 17 പേര്‍ മരിച്ചു; 49 പേരെ കാണാതായി. എല്ലാവരും ലായത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികള്‍. അവരെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവര്‍ണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികള്‍ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടര്‍ വെറുതെ കിടന്നിരുന്നു; എങ്കിലും...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു മരണം, ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇരുപത് കഴിഞ്ഞു. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ഏതാനും മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാവരും ഒരുമിച്ച് സംഭവ സ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എല്ലാവരും, ഒറ്റക്കും ഒരുമിച്ചും ദുഃഖം പ്രകടിപ്പിച്ചു; നന്ന്.
രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു. ലായത്തില്‍ (ലായം എന്നാല്‍ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നല്‍കുന്നു. വിമാനദുരന്തത്തില്‍ മരിച്ചവന് പത്തുലക്ഷവും. ലായത്തില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സും മറ്റ് നഷ്ടപരിഹാരവുമായി കോടികള്‍ ലഭിക്കും.
പണത്തിന് മീതെ ഒരു പിണറായിയും പറക്കില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇതൊന്നും മനസിലാകണമെന്നില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാകട്ടെ സ്വപ്ന പറഞ്ഞാലേ കാര്യം മനസിലാകൂ. എന്തായാലും എല്ലാവരുടേയും ഗ്രൂപ്പ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നു എന്നത് സവിശേഷതയാണ്; അവര്‍ക്ക് സന്തോഷിക്കാം.
കേരളത്തിലെ ആദ്യകാല തൊഴിലാളി സംഘടനകളിലൊന്നാണ് തോട്ടം തൊഴിലാളികളുടെ സംഘടന. മൂന്നാറിലാകട്ടെ, ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇടയില്‍ ആധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക്, വിശേഷിച്ചും സിപിഐക്കാര്‍ക്കുമാണ്. പക്ഷെ, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു താമസ സ്ഥലം പോലും ആ തൊഴിലാളികള്‍ക്ക് വേണ്ടി നേടിയെടുക്കാന്‍ എന്തുകൊണ്ടാണ് ഈ തൊഴിലാളിസംഘടനകള്‍ക്ക് കഴിയാതെ പോയത്?
തോട്ടം മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ദല്ലാള്‍മാരാണ് ഈ രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്ന് പണ്ടേ ആക്ഷേപമുണ്ട്. ഇന്നും തകര കൂരയില്‍ കഴിയുന്ന തൊഴിലാളി സഖാക്കളും മണിമാളികകളില്‍ കഴിയുന്ന യൂണിയന്‍ നേതാക്കളും അക്കാര്യം പറയാതെ സമ്മതിക്കുകയാണ്. തകര കൂരയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പറയാന്‍ മന്ത്രിസഭയില്‍ ആളില്ല. അതുകൊണ്ടാണ് ആശ്വാസധനം അഞ്ച് ലക്ഷത്തില്‍ ഒതുങ്ങിയത്.












Click it and Unblock the Notifications