തെലങ്കാന പിടിക്കാന്‍ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്സ്; രാഹുലും നായിഡുവും നയിക്കുന്ന മഹാറാലി വരുന്നു
ഹൈദരാബാദ്: കോണ്‍ഗ്രസും ടിഡിപിയുമാണ് തെലങ്കാനയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. ആന്ധ്രയില്‍ പര്‌സപരം പോരടിക്കൂന്ന ഈ രണ്ട് പാര്‍ട്ടികളും തെലങ്കാനയില്‍ സഖ്യത്തില്‍ എത്തുകയില്ലെന്ന കണക്ക്കൂട്ടലായിരുന്നു നിയമസഭ പിരിച്ചുവിടുന്നത് വരെ ഭരണകക്ഷിയായ ടിആര്‍എസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസും ടിഡിപിയും സഖ്യത്തില്‍ എത്തിയത്.
സഖ്യം രൂപീകരിച്ചതോടെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് സഖ്യമിപ്പോള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ മഹാറാലിയാണ് വരുദിവസങ്ങളില്‍ സഖ്യത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അനൂകല രാഷ്ട്രീയസാഹചര്യം
സംസ്ഥാനത്ത് അനൂകല രാഷ്ട്രീയസാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് വിലയിരുത്തലിലായിരുന്നു കാലാവധി അവസാനിക്കാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തെലങ്കാന നിയമസഭ പിരിച്ചുവിട്ടത്.

കോണ്‍ഗ്രസ്സിനും ടിഡിപിക്കും ഇടയില്‍
കോണ്‍ഗ്രസ്സിനും ടിഡിപിക്കും ഇടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുമ്പോല്‍ ഒരിക്കല്‍ കൂടി തെലങ്കാനയിലെ സംസ്ഥാന ഭരണം കൈപ്പിടിയില്‍ ഒതുക്കാമെന്നായിരുന്നു ടിആര്‍എസ് കണക്കുകൂട്ടിയിരുന്നത്.

ടിഡിപിയുമായി സഖ്യ
എന്നാല്‍ മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടിഡിപിയുമായി സഖ്യത്തിലെത്തി ടിആര്‍എസിന്റെയും അവരുടെ നേതാവ് കെസിആര്‍(കെ ചന്ദ്രശേഖര റാവു)ന്റെയും പ്രതീക്ഷകള്‍ക്ക് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു.

സിപിഐയെ അടര്‍ത്തി
ഇടത് സഖ്യത്തില്‍ നിന്ന് സിപിഐയെ അടര്‍ത്തി തങ്ങളോടൊപ്പം ചേര്‍ക്കാനും കോണ്‍ഗ്രസ്സിന് കഴിഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ എതിര്‍പ്പുകളും തര്‍ക്കങ്ങളും ഏറെ ഉണ്ടായെങ്കിലും പ്രശ്‌നങ്ങള്‍ എല്ലാം ഒരു വിധത്തില്‍ പരിഹരിച്ച് നാളെ മുതല്‍ പ്രചരണത്തിന് മുന്നിട്ട് ഇറങ്ങുകയാണ് സഖ്യക്ഷി നേതാക്കള്‍.

സ്ഥാനാര്‍ത്ഥി പട്ടിക
ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ്സിന്റെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 13 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ആറു സീറ്റുകളിലേക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെകുറിച്ച് ധാരണയായെങ്കിലും വിമതരെ ഒഴിവാക്കാനായി പ്രഖ്യാപനം ഞാറാഴ്ച്ച രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

94 സീറ്റുകളില്‍
119 അംഗനിയമസഭയില്‍ 94 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ ടിഡിപി, സിപിഐ, ടിജെഎസ് എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കിയിരിക്കുകയാണ്. ഇവരുടെ സ്ഥാനാത്ഥി പ്രഖ്യാപനവും ഏകദേശം പൂര്‍ണ്ണമായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി
നാമനിര്‍ദ്ദേശം സമര്‍പ്പിക്കപ്പെടുന്നതോടെ തിങ്കളാഴ്ച്ചയോടെ സംസ്ഥാനത്ത് പ്രചരണം ശക്തമാകും. കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്ത് എത്തും. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ചിദംബരം, തുടങ്ങിയവരും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും സഖ്യത്തിന്റെ പ്രചാരണത്തിനായി എത്തും

നവംബര്‍ 27 ന്
നവംബര്‍ 27 ന് വാറങ്കലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേശളനത്തിലാണ് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി പങ്കെടുക്കുക. വാറങ്കലില്‍ മുന്‍മന്ത്രിയും ടിപിസിസി പ്രസിഡന്റുമായ പൊന്നാല ലക്ഷമണയാണ് മത്സരിക്കുന്നത്

മാഹാറാലി
ഇതിന് പുറമെ രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും അണിനിരക്കുന്ന മാഹാറാലിയും ഉടന്‍തന്നെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വീട് കയറിയുള്ള പ്രചരണത്തിന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും
കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഇത്തവണ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് വേണ്ടി തന്ത്രങ്ങളൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഔദ്യോഗികമായി സംസ്ഥാനത്ത് ചുമതലയൊന്നുമില്ലെങ്കിലും തെലുങ്കാനയിലെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഉമ്മന്‍ചാണ്ടി.

രഹസ്യമായി പിന്തുണ
കോണ്‍ഗ്രസ്സിന് എതിരാളികളായി ടിആര്‍എസ് മാത്രമല്ല, രഹസ്യമായി അവര്‍ക്ക് പിന്തുണ കൊടുക്കുന്ന ബിജെപിയുമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെടുന്നത്. 2014 തെലുങ്കാന കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത് ചെറിയ വ്യത്യാസത്തിന് മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.

മുസ്ലിം പിന്തുണ ലഭിക്കില്ല
ടിആര്‍എസിന്റെ ശക്തി ന്യൂനപക്ഷമാണ്. പ്രത്യേകിച്ച് മുസ്ലിം വിഭാഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടുക. അപ്പോള്‍ ടിആര്‍എസിന് മുസ്ലിം പിന്തുണ ലഭിക്കില്ല. ഈ അപകടം മുന്നില്‍ കണ്ടാണ് ചന്ദ്രശേഖര റാവു നേരത്തെ നിയമസസഭ പിരിച്ചു വിട്ടതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.












Click it and Unblock the Notifications