പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം, നിലത്തിട്ട് വലിച്ചിഴച്ചു, കുടിവെള്ളം നിഷേധിച്ചു, പരാതികൾ ഇങ്ങനെ...
Recommended Video

പമ്പ: നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് മർദ്ദിച്ചതായി പരാതി. ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രൻ പോലീസിനെതിരെ ഉന്നയിക്കുന്നത്. തന്നെ നിലത്തിട്ട് മർദ്ദിച്ചെന്നും വലിച്ചിഴച്ചെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാനായി സുരേന്ദ്രനെ ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോകും വഴിയാണ് പോലീസ് മനുഷത്വരഹിതമായാണ് പെരുമാറിയതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

തന്നെ മരുന്ന് കഴിക്കാൻ പോലും അനുവദിച്ചില്ല, കുടിവെളളവും നിഷേധിച്ചു. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ പോലീസ് അനുവദിച്ചില്ലെന്ന് സുരേന്ദ്രൻ പറയുന്നു. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്. കഴിഞ്ഞദിവസം മുതൽ തനിക്കെതിരെയുള്ള മറ്റു കേസുകളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്, ഇത് പ്രതികാര നടപടിയാണെന്നും സുരേന്ദ്രൻ പറയുന്നു.
ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയിട്ടും പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പുലർച്ചെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പുറമെ മുറിവുകളില്ലെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
അയ്യപ്പന് വേണ്ടി ഒരു ആയുഷ്കാലം മുഴുവൻ നൽകാൻ തയാറാണ്. അയ്യപ്പദർശനത്തിനായി പതിനെട്ടാംപടി ചവിട്ടാനുള്ള ഇരുമുടിക്കെട്ട് ജയിലിൽ സൂക്ഷിക്കാനും ഇരുമുടിക്കെട്ട് പൂജിക്കാനും അവസരം വേണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications