'ജോർജിന്റെ അറസ്റ്റ് ഒരുവിഭാഗത്തെ പ്രീതിപ്പെടുത്താന്‍':പ്രതിപക്ഷത്തിനും കത്തോലിക്ക കോണ്‍ഗ്രസ് വിമർശനം
കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ പൂഞ്ഞാർ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പിസി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവര്‍ക്ക് എതിരെ പ്രകോപനകരമായ പ്രസ്താവന നടത്തിയ സമുദായ നേതാക്കളെ സംരക്ഷിക്കുകയും പിസി ജോര്‍ജ്ജിനെ മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ നടപടി ഇരട്ട നീതിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിപക്ഷത്തിനെതിരേയും രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്.
യാഥാര്‍ഥ്യ ബോധത്തോടെയുള്ള വസ്തുതകള്‍ അവതരിപ്പിക്കുമ്പോള്‍ തീവ്ര ചിന്താഗതിക്കാരാല്‍ അടിമകളാക്കപ്പെട്ടിരിക്കുകയാണ് ഭരണ- പ്രതിപക്ഷ കക്ഷികള്‍. ക്രിസ്മസ് തലേന്ന് പോലും ചില സമുദായ പണ്ഡിതര്‍ ക്രിസ്തുവിനേയും വിശ്വാസത്തേയും അവഹേളിച്ച സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിനെതിരെ നിരവധി പരാതികളുണ്ടായിട്ടും സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. പിസി ജോർജുമായി ബന്ധിപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന വ്യഗ്രത പൊതുസമൂഹം തിരിച്ചറിയും.
സർക്കാർ ആർക്ക് വേണ്ടി ഈ നിലപാട് എടുത്തോ അവരെ കൂടെ നിർത്ത് വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയം കളിക്കുകയാണ്. സാമൂഹിക സൗഹൃദാന്തരീക്ഷം കേരളത്തില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
നേരത്തെ സമാനമായ ആരോപണം ഉയർത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
പി. സി. ജോർജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പി. സി. ജോർജ്ജിനുമേൽ ചാർത്തപ്പെട്ട അതേ കുറ്റം ആരോപിക്കപ്പെട്ട തീവ്ര മുസ്ളീം പണ്ഡിതന്മാരോട് സർക്കാർ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തർക്കം. മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും വാഴ്ത്തപ്പെടുകയും പി. സി. ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വൺ വേ ട്രാഫിക്ക് ആവരുത് ആയിക്കൂട താനും. പാലാ ബിഷപ്പും ജോർജ്ജ് എം തോമസും പി. സി ജോർജ്ജും വേട്ടയാടപ്പെടുമ്പോൾ മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ ഇരട്ടത്താപ്പാണ് ഞങ്ങൾ ശരിക്കും ചോദ്യം ചെയ്യുന്നത്. ഇരകളോടൊപ്പം നിൽക്കാനാണ് മറിച്ച് വേട്ടക്കാരെ മഹത്വവൽക്കരിക്കാനല്ല ഞങ്ങൾക്ക് താൽപ്പര്യമെന്നത് പരസ്യനിലപാടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Recommended Video