'ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ്'; കത്തയച്ച് കേന്ദ്രം, ഈ വർഷം പറ്റില്ലെന്ന് കേരളം
ന്യൂഡൽഹി: പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കത്ത്. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്തുമായി കേന്ദ്രം രംഗത്ത് വന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത് കർശനമായി പാലിക്കണമെന്ന് കത്തിൽ നിർശമുണ്ട്.
കൂടാതെ പ്രവേശന മാർഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദ്ദേശമാണ്. ഇതിന് പിന്നാലെ 14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ ഒന്നാം ക്ലാസ് അഡ്‌മിഷനുള്ള പ്രായപരിധി 6 ആക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3-6 വയസ് നഴ്‌സറി, കെജി തലമാണ്.

തീരുമാനം നടപ്പാക്കണമെന്ന് 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്‌തി കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
എന്നാൽ കേരളത്തിൽ തീരുമാനം ഈ വർഷം നടപ്പാക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. കേന്ദ്ര നിർദേശം കേരളം ഇക്കൊല്ലം നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണമായി ഇവിടെ നടപ്പാക്കാൻ സാധിക്കില്ല. പല നിർദേശങ്ങളിലും വിയോജിപ്പുണ്ട്. മുൻപും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
പ്രായപരിധി 6 വയസാക്കണമെന്ന നിർദ്ദേശം പെട്ടെന്ന് നടപ്പാക്കിയാൽ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം അയച്ചെന്ന് പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications