'കേന്ദ്രസർക്കാരിന്റേത് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമം'; ഐസക്
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സഹകരണ പ്രസ്ഥാനത്തിനെ തകർക്കുകവഴി കേരളത്തെ തകർക്കുകയാണ് ലക്ഷ്യം. സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക് അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്ന പണി സഹകരണ ബാങ്കുകൾക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങൾ സഹകരണ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. നിക്ഷേപ തുകയുടെ സ്രോതസ്സ് അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങൾ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് കള്ളപ്പണം തിരയാൻ എന്നപേരിൽ സഹകരണ ബാങ്കുകളിലേക്ക് കടന്നുകയറുന്നത്.

രാജ്യത്തെ കള്ളപ്പണ ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ് നടക്കുന്നതെന്ന യാഥാർഥ്യം വിവിധ സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേക്കുപോകുന്ന ഈ കള്ളപ്പണം മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്പനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികൾക്കോ ഏജൻസികൾക്കോ വേവലാതിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതിൽ മാത്രമാണ് ശ്രദ്ധ. കേരള ബാങ്കിനെ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള ബാങ്കാക്കി മാറ്റുക എന്നതടക്കം സഹകരണ മേഖലയുടെ ശാക്തീകരണത്തിനും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള വിവിധ നടപടികൾ സംസ്ഥാനം സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സഹമകരണ മേഖലയിലെ ഇഡി നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സഹകരണ മേഖലയിൽ ആശങ്ക സൃഷ്‌ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്‌തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അന്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്‌ത് ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു; ചിലരെ ജയിലിലടച്ചു. ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ. വിചിത്രമായ കാര്യങ്ങൾ നടക്കുന്നു. കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അവർ അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്‌ടിക്കുന്നു. ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിത്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications