പിന്നോട്ടില്ലെന്ന് ചന്ദ്രശേഖർ ആസാദ്, ഭീം ആർമിയുടെ രാവൺ കേരളത്തിലേക്ക്, പ്രക്ഷോഭം ശക്തമാക്കുന്നു!
കോഴിക്കോട്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലേക്ക്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുക. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ ചന്ദ്രശേഖര്‍ പങ്കെടുക്കും. കോഴിക്കോട് ബീച്ചില്‍ ജനുവരി 31ന് വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധന പരിപാടി നടക്കുക.
വംശഹത്യാ നിയമങ്ങള്‍ക്കെതിരെ ചന്ദ്രശേഖര്‍ ആസാദിനൊപ്പം കേരളം ഒത്തുചേരുന്നു എന്ന പേരിലാണ് പരിപാടി. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബറില്‍ ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി ജമാ മസ്ജിദില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 25 ദിവസം ചന്ദ്രശേഖര്‍ ആസാദ് തീഹാര്‍ ജയിലില്‍ തടവില്‍ കിടന്നു.

അടുത്തിടെയാണ് ദില്ലി തീസ് ഹസാരി കോടതി ചന്ദ്രശേഖറിന് ജാമ്യം അനുവദിച്ച് നല്‍കിയത്. ഭീം ആര്‍മി പ്രവര്‍ത്തകരും പൗരത്വ പ്രക്ഷോഭകരും വന്‍ സ്വീകരണം ജയിലിന് പുറത്ത് ചന്ദ്രശേഖറിന് നല്‍കി. ദില്ലിയില്‍ പ്രവേശിക്കരുതെന്നും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുതെന്നും കോടതി ജാമ്യത്തിന് ഉപാധി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ചന്ദ്രശേഖര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ദില്ലിയില്‍ പ്രവേശിക്കാം എന്നതടക്കം ജാമ്യ വ്യവസ്ഥകളില്‍ കോടതി ഇളവ് നല്‍കി.
Recommended Video
ഇതോടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ ചന്ദ്രശേഖര്‍ ആസാദും ഭീം ആര്‍മിയും കൂടുതല്‍ സജീവമായിരിക്കുകയാണ്. പൗരത്വ നിയമത്തിന് എതിരെ സ്ത്രീകള്‍ പ്രക്ഷോഭം നടത്തുന്ന ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിച്ചിരുന്നു. രാജ്യമൊട്ടാകെ ആയിരക്കണക്കിന് ഷഹീന്‍ ബാഗുകള്‍ ഉയര്‍ന്ന് വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications