ശിവശങ്കറിനെ തള്ളാതെ മുഖ്യമന്ത്രി; വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് പക സ്വാഭാവികം
തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ പുസ്തകത്തില്‍ വരുമ്പോള്‍ ചിലര്‍ക്ക് പൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മാധ്യമങ്ങളുടെ വിഷമം മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് അഭിപ്രായം. പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജന്‍സികളെക്കുറിച്ചുമാണ്. സ്വാഭാവികമായും വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള പ്രത്യേകതരം പക ഉയര്‍ന്നുവരും എന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തി. ജയില്‍ മോചിതനായ ശേഷം വീണ്ടും സര്‍വീസില്‍ കയറുകയും ചെയ്തു.

അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ പറയാന്‍ കഴിയൂ. മാധ്യമങ്ങളില്‍ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കര്‍ പുസ്‌കത്തില്‍ പറഞ്ഞിരിക്കുന്നത്. അത് പറഞ്ഞുകൊള്ളട്ടേ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പുസ്തകം എഴുതാന്‍ പറ്റുമോ ഇല്ലയോ എന്നത് സര്‍ക്കാര്‍ പരിശോധിച്ചോളും, നിങ്ങള്‍ക്കതില്‍ വല്ലാത്ത വിഷമമുണ്ടെന്നാണല്ലോ തോന്നുന്നത്. ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണ്. സ്വന്തം അനുഭവങ്ങള്‍ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റ് കാണാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറും സ്വപ്നയും തമ്മിലെ കാര്യം അവരുടെ കാര്യമാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌നക്ക് ജോലി വാങ്ങി നല്‍കി എന്ന ആക്ഷേപം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ല. ആരേയും തളളാനും കൊള്ളാനും ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകായുക്തയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാതിരുന്ന വ്യവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത്. അതില്‍ മാറ്റം വേണമെന്നായിരുന്നു നിയോമപദേശം. സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അങ്ങനെയാണ്. നീതിന്യായ കോടതിയും നിയമ നിര്‍മാണ സഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയിലെ വ്യവസ്ഥകള്‍. ജുഡീഷ്യറിയുടെ അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications