സ്ക്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തി നിറക്കുന്നത് പതിവാകുന്നു
പാലക്കാട‌്: പൊലീസ് കർശന സുരക്ഷ ഒരുക്കിയിട്ടും സ്ക്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചുള്ള യാത്രകൾ ഒഴിവാകുന്നില്ല. ഓട്ടോറിക്ഷകളിൽ കുത്തി നിറച്ചാണ് ഇപ്പോഴും കുട്ടികളെ കൊണ്ടു പോകുന്നത്.
ബസ് കയറാൻ ബസുകാരുടെ ഔദാര്യം കാത്തുള്ള വിദ്യാർഥികളുടെ കാത്തു നിൽപ്പിനും മാറ്റമില്ല. ഓട്ടോറിക്ഷകളിലും ജീപ്പിലും വാനിലുമൊക്കെയായി കയറ്റാവുന്ന എണ്ണത്തിന്റെ ഇരട്ടി വിദ്യാർഥികളെയാണ‌് കുത്തിനിറയ‌്ക്കുന്നത‌്. വലിയ കുട്ടികളുടെ മടിയിൽ ചെറിയ കുട്ടികളെ ഇരുത്തിയും മറ്റുമാണ‌് യാത്ര. പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കിലും കൂടുതൽ തുക ഈടാക്കി ഓട്ടോറിക്ഷകൾ നിയമ ലംഘനം തുടരുകയാണ്.
വിദ്യാർഥികളെ കുത്തിനിറച്ച‌് വാഹനം ഓടിക്കുന്നവർക്കെതെിരെ നടപടി സ്വീകരിക്കുമെന്ന‌് മോട്ടോർ വാഹന വകുപ്പും ജില്ലാ ഭരണസംവിധാനവും താക്കീത‌് നൽകിയിട്ടുണ്ടെങ്കിലും ഇവയൊക്കെ കാറ്റിൽ പറത്തുകയാണ‌്.
സ‌്കൂൾവാഹനങ്ങളിലും സ‌്കൂൾ അധികൃതർ ഏർപ്പെടുത്തുന്ന വാഹനങ്ങളിലുമൊക്കെ മോട്ടോർ വാഹന വകുപ്പ‌് പരിശോധിച്ച‌് സ‌്റ്റിക്കർ പതിച്ചിട്ടുണ്ട‌്. എന്നാൽ ഇതൊന്നുമില്ലാതെ സർവീസ‌് നടത്തുന്ന നിരവധി വാഹനങ്ങളുണ്ട‌്. ഇവയാണ‌് പ്രധാനമായും ഒരു നിയന്ത്രണവുമില്ലാതെ കുട്ടികളെ കുത്തിനിറച്ച‌്യ‌്ക്കു ഓടുന്നത‌്. സ്കൂൾ തുറന്നതോടെ സ്വകാര്യബസുകൾ വിദ്യാർഥികളെ മുമ്പത്തെപ്പോലെ പുറത്തുനിർത്തുകയാണ‌്. സ്കൂൾ തുറക്കുംമുമ്പ് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഇവിടെ പുല്ലുവിലയായി. സ്റ്റേഡിയം ബസ‌് സ‌്റ്റാൻഡിലും മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിലും വിദ്യാർഥികളെ ബസ‌് യാത്ര തുടങ്ങുന്നതിന‌് തൊട്ടുമുമ്പാണ‌് കയറ്റിയത‌്. മഴയായിട്ടുപോലും ബസിലെ ഡ്രൈവറും കണ്ടക‌്ടറും വിദ്യാർഥികളോട‌് കനിഞ്ഞില്ല. വിദ്യാർഥികളെ പുറത്ത് നിർത്തിയാൽ സ്വകാര്യ ബസുകൾക്കെതിരെ സമരം ചെയ്യുമെന്ന് വിദ്യാർഥി സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അധ്യയനവർഷത്തിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 'ഡോർ തുറപ്പിക്കൽ സമരത്തെ തുടർന്നും വിദ്യാർഥികളെ പുറത്ത് നിർത്തിയ ബസുകൾക്കെതിരെ ആർടിഒ കേസെടുത്തും പ്രശ്നം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ അധ്യയനവർഷത്തിൽ പതിവുരീതികൾ തുടരുകയാണ്. ബസ് ജീവനക്കാർ കളിയാക്കുകയും ചെയ്യുന്നതായി വിദ്യാർഥിനികൾ പറയുന്നു.
കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ആർടിഒ സാക്ഷ്യപ്പെടുത്തിയ കൺസഷൻ കാർഡുണ്ടെങ്കിൽ മാത്രമെ നിരക്കിളവ് തരികയുള്ളൂവെന്ന് ബസുടമകൾ പറഞ്ഞിരുന്നു. സ്കൂളുകൾ തരുന്ന കാർഡും പരിഗണിക്കണമെന്നും കിലോ മീറ്ററിന് സർക്കാർ നിശ്ചയിച്ച തുക മാത്രമെ ഈടാക്കാവു എന്നും വിദ്യാർഥി സംഘടനകൾ യോഗത്തിൽ പറഞ്ഞു. ഇത്തരം നടപടികൾ തുന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആർ ടിഒയും അറിയിച്ചു.