മാലിന്യത്തിൽ നിന്ന് കൈ നിറയെ പണം, ഇരുപത് മാസത്തിനുള്ളിൽ അഞ്ചു കോടി; മാതൃകയായി ക്ലീൻ കേരള കമ്പനി ലിമിറ്റഡ്
മാല്യന്യം സമ്പാദ്യമാക്കി മാറ്റുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. എന്നാൽ അത്തരം ചില മാതൃകകൾ നമ്മുക്ക് ചുറ്റം ഉണ്ട്. അതിൽ ഒന്നാണ് കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനി ലിമിറ്റഡ്.
ഉണങ്ങിയ മാലിന്യം സംസ്‌കരിക്കുന്നതിലും വിൽക്കുന്നതിലും ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനം കേരള സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമാണ്. 2021 ജനുവരിയിലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.

പ്രവർത്തനം ആരംഭിച്ച് 20 മാസത്തിനുള്ളിൽ 5 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മൊത്തം 7,382 ടൺ മാലിന്യങ്ങൾ ഹരിത കർമ സേന വഴി ശേഖരിച്ചു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഗ്ലാസ്,പ്ലാസ്റ്റിക്, ഇ-മാലിന്യം എന്നിവയും ഈ കൂട്ടത്തിൽപ്പെടുന്നു. പ്രവർത്തനം തുടങ്ങി ഇത് വരെയുള്ള കാലയളവിൽ ഈ മാലിന്യം വൃത്തിയാക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് സംസ്ഥാനത്തുടനീളമുള്ള സന്നദ്ധപ്രവർത്തകർ വിറ്റു. 2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്.

മാലിന്യം ശേഖരിക്കുന്നതിനായി 2021 ജനുവരി മുതൽ ഇത് വരെയുള്ള കാലയളവിൽ സികെസിഎൽ ഹരിത കർമ സേനക്ക് 4.5 കോടി രൂപ നൽകിയെന്നും എംഡി സുരേഷ് കുമാർ വ്യക്തമാക്കുന്നു. പുനരുപയോഗിക്കാൻ സാധിക്കാത്ത 49.672 ടൺ മാലിന്യവും ഈ കാലയളവിൽ കമ്പനി ശേഖരിച്ചിട്ടുണ്ട്. കമ്പനിയുടെ ലാഭം സംബന്ധിച്ച അന്തിമ കണക്കുകൾ ഇനിയും വരാനിരിക്കുന്നതെയുളളു. അവസാന ഓഡിറ്റ് കഴിഞ്ഞാൽ മാത്രമേ ലാഭത്തിൽ കൃത്യത വരികയുള്ളുവെന്ന് എംഡി സുരേഷ് കുമാർ പറയുന്നു. 2012-13 സാമ്പത്തിക വർഷത്തിൽ സികെസിഎൽ ഔദ്യോഗികമായി രൂപീകരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. 10 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് രൂപികരണത്തിൽ കമ്പനിക്കുണ്ടായിരുന്നത്. 26 ശതമാനം ഓഹരിയാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് ഉള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ ബാക്കി 74 ശതമാനം വിഭജിക്കപ്പെട്ടിരിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് 53.5 കോടി രൂപ കമ്പനിക്ക് ലഭിച്ചിരുന്നു. സംസ്‌ഥാനത്തുടനീളം മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. റീസൈക്ലിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് 1,972 ടൺ ഇ-മാലിന്യം ശേഖരിച്ചു വിറ്റു.

കൂടാതെ ഇതുവഴി 42 ടൺ പാഴ് തുണികളും 583.05 ടൺ ഗ്ലാസ് മാലിന്യങ്ങളും ശേഖരിക്കുകയും സംസ്കരിച്ച് വിറ്റഴിക്കുകയും ചെയ്യ്തു.വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന 2,872 ടൺ പ്ലാസ്റ്റിക് രാജ്യത്തെ റോഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചു. 5,142.92 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിലാണ് ഇവ ഉപയോഗപ്പെടുത്തിയത്. അതേസമയം ഡ്രൈ വേസ്റ്റ് പ്രോസസ്സിംഗ് യൂണിറ്റുകൾ, തരംതിരിക്കാനുള്ള സൗകര്യങ്ങൾ, ഗ്ലാസ് മാലിന്യം തരംതിരിക്കാനുള്ള യൂണിറ്റുകൾ ജില്ലാതലത്തിൽ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞതായും കമ്പനി വ്യക്തമാക്കുന്നു. റീസൈക്ലിംഗ് യൂണിറ്റിന്റെ നിർമ്മാണം നിലവിൽ പത്തനംതിട്ട ആലപ്പുഴ എന്നിവടങ്ങളിൽ പുരോഗമിക്കുകയാണ്. തൃശൂരിൽ നിർമ്മിക്കുന്ന പ്ലാന്റെിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. രണ്ട് മാസങ്ങൾക്കകം പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ഇതോടെ ഈ യൂണിറ്റിലൂടെ മാത്രം ഒരു ടണ്ണിലധികം മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ












Click it and Unblock the Notifications