നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുക ലക്ഷ്യമെന്ന് പിണറായി, ഭീകര സംഘടനകള്‍ സ്വീകരിക്കുന്ന വഴിയെന്ന് സിപിഎം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് സിപിഎം സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് നടന്ന അക്രമ ശ്രമത്തില്‍ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം എന്നും സിപിഎം ആവശ്യപ്പെട്ടു. 'കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യവെയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ സ. ഇ പി ജയരാജന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ടത്'.
'ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നല്‍കുന്നത്. വിമാനത്തിലെ സംഭവങ്ങള്‍ ഈ കാര്യത്തിന് അടിവരയിടുന്നു. വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോണ്‍ഗ്രസ്സ് സ്വീകരിക്കുകയും ചെയ്‌തിട്ടുള്ളത്'.
'ഇല്ലാകഥകള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ച് ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം'. സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുള്‍പ്പടെ അക്രമണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ടി ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.












Click it and Unblock the Notifications