ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബിനെതിരെ പരാതി; നിയമ നടപടിക്കൊരുങ്ങി അസീസിന്റെ മകൻ
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന സിനിമയ്ക്കെതിരെ പരാതിയുമായി അന്തരിച്ച നടൻ കെ പി എ സി അസീസിന്റെ മകൻ രാജാ അസീസ്. കുടുംബത്തിന്റെ സമ്മതമില്ലാതെ അസീസിന്റെ ചിത്രം സിനിമയിലുപയോഗിച്ചു എന്നും അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നുമാണ് രാജാ അസീസിന്റെ ആരോപണം. വേഷമടക്കം വാഗ്ദാനം ചെയ്ത് അച്ഛന്റെ ചിത്രം വാങ്ങിയ ശേഷം പിന്നീട് സംവിധായകനോ സിനിമയുടെ അണിയറപ്രവർത്തകരോ താൻ വിളിച്ചപ്പോൾ ബന്ധപ്പെടാൻ തന്നെ തയ്യാറായില്ലെന്നും രാജ അസീസ് പരഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.
'സംവിധായകൻ ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. അച്ഛന്റെ ഫോട്ടോ സിനിമയിലേക്ക് ആവശ്യമുണ്ടെന്നും പറഞ്ഞു. ഉടൻ തന്നെ ഞാൻ സമ്മതിച്ചു. എനിക്കൊരു വേഷം കൂടി തന്നാൽ വളരെ സന്തോഷമെന്ന് ഞാൻ പറഞ്ഞു. അത് ശരിയാക്കാമെന്ന് പറഞ്ഞു. ഏത് വേഷമാണെങ്കിലും പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ കാറ്റ് എന്ന ചിത്രത്തിൽ ആസിഫ് അലിക്കും മുരളി ഗോപിക്കുമൊപ്പം അഭിനയിച്ച സീനുൾപ്പെടെ എല്ലാം അയച്ചുകൊടുത്തു. പിറ്റേന്ന് വിളിച്ച് രണ്ട് സൈഡ് തിരിഞ്ഞിട്ടുള്ള ഫോട്ടോ വേണം എന്നുപറഞ്ഞു. അതും അയച്ചുകൊടുത്തു. ഇതെല്ലാം ചെയ്തിട്ട് എന്റെ സമ്മതമില്ലാതെ ആഷിഖ് അബുവും സംഘവും പടം റിലീസ് ചെയ്തു. ആ സിനിമയിൽ എന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ആഷിഖ് അബുവോ തന്നെ ബന്ധപ്പെട്ട അസോസിയേറ്റ് ഡയറക്ടറോ ഫോണെടുത്തില്ലെന്നും രാജ കൂട്ടിച്ചേർത്തു.
ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണും നിർവഹിച്ചിരിക്കുന്നത്. ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ രീതിയിലുള്ള കൈയ്യടി ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications