പ്രശ്‌നങ്ങള്‍ക്ക് മുകളില്‍ അടുത്ത പ്രശ്‌നം! ലീഗ് കൂടി കുഴഞ്ഞുമറിഞ്ഞാൽ കോൺഗ്രസ് പ്രതിരോധത്തിലാകും... കരുതലോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുന:സംഘടന നടക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്തരാണ്. ഈ അസംതൃപ്തി ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പുന:സംഘടന പൂര്‍ത്തിയാക്കപ്പെടണം എന്നതാണ് ഹൈക്കമാന്‍ഡിന്റേയും താത്പര്യം.
പ്രശ്‌നങ്ങളില്ലാതെ എങ്ങനെ പുന:സംഘടന നടത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍ ആയി നില്‍ക്കുമ്പോള്‍ ആണ് പ്രധാന ഘടകകക്ഷിയായി മുസ്ലീം ലീഗില്‍ കടുത്ത പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ പോലും ആകാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് എന്ത് ചെയ്യും?
അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

കെടി ജലീല്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ നിയമസഭയില്‍ ആയിരുന്നു ആദ്യം ആരോപണം ഉയര്‍ത്തിയത്. അതിന് ശേഷം നിയമസഭയ്ക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയും കെടി ജലീല്‍ ആരോപണങ്ങള്‍ തുടര്‍ന്നു. ജലീലും മുസ്ലീം ലീഗും തമ്മിലുള്ള സ്ഥിരം വിഷയം എന്ന പരിഗണനയേ കോണ്‍ഗ്രസ് ഇതിന് ആദ്യം നല്‍കിയിരുന്നുള്ളു. അതുകൊണ്ട് തന്നെ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ഈ വിഷയം വെറുമൊരു രാഷ്ട്രീയ ആരോപണത്തില്‍ ഒതുങ്ങില്ലെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്. എന്ത് നിലപാട് സ്വീകരിക്കും എന്നത് തന്നെ ആണ് പ്രശ്‌നം. കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നും ഉണ്ട്.

ഇതിനിടെ ആണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. കെടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനങ്ങള്‍. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായിട്ടായിരുന്നു മുഈന്‍ അലിയുടെ പ്രതികരണം. ഇത് ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനേയും ഞെട്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയ ഭേദമന്യേ, പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് കേരള സമൂഹത്തില്‍ ഒരു സ്ഥാനമുണ്ട്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച മുഈന്‍ അലി, സമുന്നതനായ ഹൈദരി ശിഹാബ് തങ്ങളുടെ മകനും ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളെ അത്ര ലാഘവത്തോടെ കോണ്‍ഗ്രിസനും യുഡിഎഫിനും തള്ളിക്കളയാനും ആവില്ല.

പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ് എന്നതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന വിഷയം ആണ്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് നേതാക്കള്‍ക്കും ഉണ്ട്. നിലവില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വരും ദിനങ്ങളില്‍ ആരോപണങ്ങളുടെ ഗതി മാറിയാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.

കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്നാണ് കെടി ജലീല്‍ വ്യക്തമാക്കിയിട്ടുള്ളത്. എആര്‍ നഗര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ടാകും ഈ കേസ്. നിലവില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന് സാധിച്ചിട്ടില്ല. ഇതിന് പിറകെ ഇഡി അന്വേഷണം കൂടി വന്നാല്‍ അത് യുഡിഎഫിന് ആകെ പ്രതിസന്ധി സൃഷ്ടിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങിയ യുഡിഎഫും കോണ്‍ഗ്രസും ഏത് വിധേനയും തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു. കെപിസിസി തലപ്പത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും നേതൃമാറ്റം കൊണ്ടുവന്ന് കോണ്‍ഗ്രസ് ഒരുപരിധി വരെ പിടിച്ചു നിന്നു. പാര്‍ട്ടി പുന:സംഘടനയുടെ കാര്യത്തില്‍ തീരുമാനമാകാതെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ആണ് മുന്നണിയെ തന്നെ ആകെ കുഴയ്ക്കുന്ന പുതിയ വിവാദം വന്നത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം വിഷയത്തിൽ ഇനി ഇടപെട്ടാൽ മതിയെന്ന നിലപാടാണ് നേതാക്കൾക്ക്.












Click it and Unblock the Notifications