കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ്; പണി തുടങ്ങി ഗ്രൂപ്പുകൾ..പാർട്ടിയിലെ ശക്തി തിരിച്ച് പിടിക്കും
തിരുവനന്തപുരം; സംസ്ഥാനത്ത് ഗ്രൂപ്പ് കളി പൂർണമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കമാന്റിന്റെ ആശിർവാദത്തോടെ കെ പി സി സി നേതൃത്വം നീങ്ങുന്നതിനിടയിലാണ് ഇപ്പോൾ പാർട്ടിയിൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ദേശീയ നേതൃത്വം നടത്തിയത്. അതേസമയം സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാന കോൺഗ്രസിൽ എ,ഐ ഗ്രൂപ്പുകൾ വലിയ ആവേശത്തിലാണ്. പാർട്ടിയിൽ നഷ്ടപ്പെട്ട ശക്തി തിരിച്ച് പിടിക്കാൻ സംഘടന തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നാണ് ഗ്രൂപ്പുകൾ കരുതുന്നു. വിശദാംശങ്ങളിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പ് തിരച്ചടി ആയുധമാക്കിയായിരുന്നു സംസ്ഥാനത്ത് ഗ്രൂപ്പ് അതിപ്രസരത്തിന് കടിഞ്ഞാൺ ഇടാനുള്ള നീക്കം ഹൈക്കമാന്റ് തുടങ്ങിയത്. ഗ്രൂപ്പുകളുടെ സകല എതിർപ്പുകളും മറികടന്ന് കൊണ്ട് ആദ്യം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ ഗ്രൂപ്പുകൾ ശക്തമായി പ്രതിഷേധിച്ചെങ്കലും ഫലം കണ്ടില്ല. തുടർന്ന് സമാന മാതൃകയിൽ കെ പി സി സി അധ്യക്ഷനേയും കണ്ടെത്തി. പുതിയ സംസ്ഥാന നേതൃത്വം ഹൈക്കമാന്റ് പിന്തുണയോടെ ഗ്രൂപ്പ് അതീതമായ ഡി സി സി അധ്യക്ഷൻമാരേയും കണ്ടെത്തിയതോടെ ഗ്രൂപ്പുകൾ ഇടഞ്ഞു.

പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കായിരുന്നു ഡി സി സി അധ്യക്ഷൻമാരുടെ നിയമനം വഴിവെച്ചത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയെങ്കിലും ഉറച്ച നിലപാടുമായി മുന്നോട്ട് പോവാന്‍ തന്നെയായിരുന്നു കെ പി സി സി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം അത്ര പെട്ടെന്ന് സംഘടനയുടെ കടിഞ്ഞാൺ വിട്ട് കൊടുക്കാൻ ഗ്രൂപ്പുകൾ തയ്യാറായിരുന്നില്ല. ഇതോടെ കെ പി സി സി ഭാരവാഹി നിയമനത്തിൽ പിടിമുറക്കാനുള്ള നീക്കങ്ങൾ ഗ്രൂപ്പുകൾ ആരംഭിച്ചിരുന്നു.

എന്നാൽ ഇതിനെ അവഗണിച്ച് കൊണ്ട് ചർച്ചകളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്തായാലും പുതിയ പ്രഖ്യാപനം ഗ്രൂപ്പുകളെ വലിയ സന്തോഷത്തിലാക്കിയിട്ടുണ്ട്. ഗ്രൂപ്പുകൾ ഈ വികാരം മറച്ചുവെയ്ക്കുന്നുമില്ല. തിരഞ്ഞെടുപ്പ് നടത്താനുള്ള തിരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനറുമായ എം എം ഹസൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് തുറന്ന കത്തെഴുതി കഴിഞ്ഞു.താഴെ തട്ടിൽ പാർട്ടിക്ക് പുതുജീവൻ പകരാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാും തിരഞ്ഞെടുപ്പ് സഹായകരമാകുമെന്ന് ഹസൻ കത്തിൽ പറഞ്ഞു.

ഗ്രൂപ്പുകളെ തള്ളി ഡി സി സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത് മുതൽ തന്നെ കെ പി സി സിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നതിന് തടയിടാന്‍ സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഗ്രൂപ്പുകൾ ഉയർത്തിയിരുന്നു. സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരുടെ പിന്‍തുണ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇപ്പോഴത്തെ തിരിച്ചടികളേയെല്ലാം മറികടന്ന് പാർട്ടി വീണ്ടും കൈപ്പിടിയിലാക്കാമെന്ന് ഗ്രൂപ്പ് നേതാക്കൾ കരുതുന്നു.

നിലവിൽ ഗ്രൂപ്പ് അതീതം എന്ന നിലപാടിനെ ഒരു പരിധി വരെയെങ്കിലും ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഈ നേതാക്കൾ എല്ലാവരും തന്നെ ഗ്രൂപ്പുകളിലേക്ക് മടങ്ങുമെന്ന് തന്നെയാണ് നേതൃത്വങ്ങളുടെ പ്രതീക്ഷ. കാരണം ബൂത്ത് തലം മുതൽ കെ പി സി തലം വരെ ഗ്രൂപ്പുകൾ ഇപ്പോഴും കരുത്തരാണ്.

മാത്രമല്ല ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെയാണ് ഇപ്പോഴും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള നേതാക്കൾ എന്ന് ഗ്രൂപ്പുകൾ കരുതുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് പോരില്ലാതെ ഇരുവരും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ സുധാകരൻ-വി ഡി സതീശൻ അച്ചുതണ്ടിന് പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്നും ഇവർ കരുതുന്നുണ്ട്.
സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ

1992 ലായിരുന്നു ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പിലൂടെ കെ പി സി സി അധ്യക്ഷനെ തിരഞ്ഞെടുത്തത്. കെ കരുണാകരന്‍ നയിച്ച ഐ ഗ്രൂപ്പും ആന്‍റണി നയിച്ച എഗ്രൂപ്പും തമ്മിലായിരുന്നു ശക്തമായ പോരാട്ടം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒടുവില്‍ കരുണാകര പക്ഷത്തെ നേതാവായ വയലാര്‍ രവി അധ്യക്ഷനാവുകയായിരുന്നു. അതിന് ശേഷം ഇന്നുവരെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

2017 ൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നവെങ്കിലും കേരളത്തിൽ അന്ന് തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. എ , ഐ ഗ്രൂപ്പുകൾ ശക്തമായ സമ്മർദ്ദം ചെലുത്തിയതിൻറെ ഫലമായിട്ടായിരുന്നു ഇത്.മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനായിരുന്നിട്ട് പോലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാത്തതിൽ മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി കെ പി സി സി നേതൃത്വത്തിന്റെ നിലപാടുകൾ നിർണായകമാകും. തങ്ങളെ വിശ്വാസിലെടുക്കാത്ത മുന്നോട്ട് പോകാൻ കെ പി സി സി നേതൃത്വത്തിന് സാധിക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ വികാരം.

അതിനിടെ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കെ പി സി സി ഭാരവാഹി പ്രഖ്യാപനവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തിരുമാനം. പട്ടിക ഈയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയത്. ഏതാനും മാസത്തേക്ക് മാത്രം ആണെങ്കിൽ കൂടിയും പട്ടിക പ്രഖ്യാപിക്കും, താരിഖ് അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പട്ടികയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും മാസങ്ങൾ ഉണ്ടെന്നിരിക്കെ പട്ടിക മരവിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.












Click it and Unblock the Notifications