രാഹുല്‍ ബിജെപിക്കെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: പിണറായി വിജയന്‍
തൃശ്ശൂർ: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധിയെ പോലെ ഒരാൾ മത്സരിക്കാൻ പോകേണ്ടത് ബി ജെ പിക്കെതിരെ ആണോ എൽ ഡി എഫിനെതിരെയാണോ എന്ന് കോൺഗ്രസ് ആലോചിക്കണം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യാ മുന്നണി അല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല ഇന്ത്യ മുന്നണി. ബി ജെ പിയെ എങ്ങനെ ദേശീയ തലത്തില്‍ പരാജയപ്പെടുത്താം എന്ന് ആലോചിക്കാനാണ് ഇന്ത്യാ മുന്നണി. ഓരോ പാർട്ടിയും സ്ഥാനാർഥിയെ എവിടെ നിർത്തണം എന്നത് ഇന്ത്യ മുന്നണി ആലോചിക്കേണ്ട കാര്യമല്ലെന്നും തൃശ്ശൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ബി ജെ പിക്ക് തൃശൂരിൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ബി ജെ പി വാക്താക്കള്‍ തൃശ്ശൂരില്‍ ബി ജെ പി എന്തോ വലിയ സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്ന പ്രചരണം നടത്തുകയാണെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത്തവണ എന്നല്ല, ഒരു ഘട്ടത്തിലും തൃശൂരിൽ അത്തരമൊരു പ്രതിനിധിയെ ഉണ്ടാക്കാൻ കഴിയില്ല. എന്തായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥിതിയെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, സ്വകാര്യസർവകലാശാലകൾ നടപ്പാക്കുന്നതിനുള്ള ബില്ലുകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിലെ നവകേരള സദസ് പ്രഭാത യോഗത്തിൽ ഇസാഫ് എം.ഡിയും സി.ഇ.ഒ യുമായ പോൾ കെ. തോമസിന്റെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്തു വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ രീതിയിൽ സർവകലാശാലകളും അഫിലിയേറ്റഡ് കോളജുകളും എന്ന നിലയിലായിരിക്കില്ല കാര്യങ്ങൾ. സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി കാര്യങ്ങൾ നിർവഹിക്കാനാകുന്ന സ്ഥാപനങ്ങൾ സജ്ജമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.
പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും തൊഴിൽ ചട്ടങ്ങളിലടക്കമുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നുമുള്ള ആവശ്യങ്ങളുമുയർന്നു. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ ഇത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇക്കാര്യത്തിൽ തൊഴിലാളിസംഘടനകളുമായുള്ള ചർച്ചകളിലേക്കു സർക്കാർ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്തുകൾക്ക് സി.എസ്.ആർ. ഫണ്ടുകൾ ലഭ്യമാക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പോൾ കെ. തോമസ് ഉന്നയിച്ച വിഷയത്തിൽ പ്രതികരിച്ചുകൊണ്ടു മുഖ്യമന്ത്രി വ്യക്തമാക്കി.
തോട്ടങ്ങളിൽ ഫലകൃഷി അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യത്തോട് പ്ലാന്റേഷന്റെ സ്വഭാവം മാറുന്നതിൽ മേഖലയിൽ വലിയ ആശങ്കയാണുളളതെന്നും ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കാൻ സർക്കാരിനു നീക്കമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ചെയർമാൻ സയ്യീദ് ഫസൽ തങ്ങൾ ഉന്നയിച്ച പ്രശ്‌നത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്‌റ്റേഷൻ പരിസരത്തുകിടക്കുന്ന പഴയ വാഹനങ്ങൾ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂർ റൗണ്ട് കൂടുതൽ മനോഹരമാക്കുന്നതിന് സർക്കാർ പിന്തുണ നൽകും. എന്നാൽ തൃപ്രയാർ ആസ്ഥാനമാക്കി പുതിയ താലൂക്ക് വേണമെന്ന സയ്യീദ് ഫസൽ തങ്ങളിന്റെ ആവശ്യത്തോട് സർക്കാരിന് തൽക്കാലം അത്തരത്തിൽ ഒരു ആലോചന ഇല്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ചരിത്രവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമായ പാവറട്ടി കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികൾ ആരംഭിക്കണമെന്നായിരുന്നു പാവറട്ടി പള്ളിവികാരിയായ ഫാ. ജോൺസൺ ഐനിക്കലിന്റെ ആവശ്യം. പെരിങ്ങാട് പുഴയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സംരക്ഷിതവനമാക്കാനുള്ള നീക്കം ആശങ്കയുളവാക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പേ ആരംഭിച്ച കുര്യച്ചിറ മാർ തിമിത്തിയോസ് ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർത്തണമെന്നായിരുന്നു ഓഗിൻ കുര്യാക്കോസ് തിരുമേനിയുടെ ആവശ്യം. സാധ്യമായിടത്തെല്ലാം ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications