തിരഞ്ഞെടുക്കേണ്ടത് 280 കെപിസിസി അംഗങ്ങളെ; ഒരുമിച്ച് ഗ്രൂപ്പുകള്‍, അത്മവിശ്വാസത്തില്‍ സുധാകരനും
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി കടക്കാനിരിക്കെ കോണ്‍ഗ്രസില്‍ തന്ത്രങ്ങള്‍ സജീവമാവുന്നു. സംഘടനയിലെ ശക്തി നിലനിര്‍ത്താന്‍ സംയുക്തമായി നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. നവംബര്‍ ഒന്നാം തിയതി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങുമ്പോള്‍ തന്നെ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും സംയുക്ത നീക്കം ഉണ്ടാവും. ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകള്‍ ഇതുവരെ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിലും കൈകോര്‍ത്ത് പോകണമെന്നാണ് മേല്‍ത്തട്ടിലുള്ള ധാരണ.
ഇത് താഴേക്കിടയിലേക്കും എത്തിക്കും. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി കണ്ട് വരുന്ന എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം ഇക്കുറി ഉണ്ടാവില്ലെന്ന് ഉറപ്പായി. എന്നാല്‍ മറുവശത്ത് ഔദ്യോഗിക പക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സംഘടന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചായ രണ്ടാം തവണയും തോല്‍വി നേരിടേണ്ടി വന്നതോടെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ ഒന്നിച്ച് നീങ്ങിയെങ്കിലും ദേശീയ നേതൃത്വം ഇടപെട്ട് അത് തടഞ്ഞു. പിന്നാലെ കെ പി സി സി അധ്യക്ഷനായി സുധാകരന്‍ കൂടി എത്തിയതോടെ പരമ്പരാഗത ഗ്രൂപ്പുകള്‍ വലിയ പ്രതിസന്ധി നേരിടുന്ന സ്ഥിതിയുണ്ടായി.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

കെ. സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളില്‍ നിന്നും കൊഴിഞ്ഞു പോക്കുണ്ടായി. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പിലെ പല വിശ്വസ്തരും കൂടെ ചേര്‍ന്നു. ഡി സി സി, കെ പി സി സി ഭാരവാഹി പട്ടികളിലെല്ലാം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെട്ടു. ഇതോടെയാണ് ഇനിയും ഒന്നിച്ച് പോയില്ലെങ്കില്‍ കൂടുതല്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരും എന്ന തിരിച്ചറിവിലേക്ക് ഗ്രൂപ്പുകള്‍ എത്തിയത്.

ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെസി വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ എന്നിവരൊക്ക പഴയ ഗ്രൂപ്പിൽനിന്ന് അകലംപാലിച്ചാണ് നിൽക്കുന്നത്. മത്സരം വരുമ്പോള്‍ സ്വാഭാവികമായും ഇവരുടെയെല്ലാം പിന്തുണ കെ സുധാകരനാവും. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തിൽ വരുന്നവർവഴിയുള്ള അധികപിന്തുണയും സുധാകരന്‍ പ്രതീക്ഷിക്കും.

എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് ആരാവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സുധാകരന് എതിരായി മത്സരിക്കുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിച്ചേക്കാനാണ് സാധ്യത. അല്ലെങ്കില്‍ എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുന്ന ആളിന് ഐ പിന്തുണ നൽകിയേക്കാം. ജില്ലതിരിച്ച് ചുമതല നൽകി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകൾ ഉദ്ദേശിക്കുന്നത്.

അംഗങ്ങളെ ഓണ്‍ലൈനായും ചേര്‍ക്കാന്‍ സാധിക്കും. അംഗങ്ങളുടെ പട്ടിക നവംബര്‍ രണ്ടാം ആഴ്ചയായാവും പുറത്തിറങ്ങുക. ബ്ലോക്ക് തലത്തിൽനിന്നാണ് കെ പി സി സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അതിൽ കേന്ദ്രീകരിച്ചാകും പ്രവർത്തനം. 280 കെ പി സി സി അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇവരില്‍ ലഭിക്കുന്ന ആധിപത്യമാവും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക.

അതേസമയം, തങ്ങൾ ഐ ഗ്രൂപ്പിന്റെ സജീവ നേതൃത്വത്തിൽ ഉണ്ടായിരുന്നവർ ആയിരുന്നതിനാൽ ഐ എന്നതു തങ്ങൾ കൂടി ഉൾപ്പെട്ടതല്ലേ എന്നാണ് ഇവരുടെ ചോദ്യം. ഐയുടെ അവകാശം പൂർണമായും ചെന്നിത്തലയ്ക്ക് അല്ലെന്ന വാദഗതിയാണ് പരോക്ഷമായിട്ടാണെങ്കിലും ഇവര്‍ ഉന്നയിക്കുന്നത്. ഗ്രൂപ്പുണ്ടാക്കാൻ ഇല്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് എന്നു പറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായി പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും വേണ്ടിവരുമെന്നും ഇവര്‍ മറുപടി നല്‍കുന്നു.












Click it and Unblock the Notifications