സതീശന്റെ വസതിയില്‍ രഹസ്യയോഗം: സുധാകരന്റെ വക മിന്നല്‍ പരിശോധന , നേതാക്കള്‍ പലവഴിക്ക്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടന പട്ടിക പുറത്ത് വരാനിരിക്കെ ഗ്രൂപ്പ് യോഗങ്ങളും സജീവമാവുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പ്രാദേശിയ നേതാക്കളെ ഉള്‍പ്പെടുത്തി യോഗം ചേർന്നുവെന്നാണ് റിപ്പോർട്ട്.
പാർട്ടി സംഘടനാ തെരഞ്ഞെടുപ്പും ഡിസിസി പുനസംഘടനയും ലക്ഷ്യംവെച്ചാണ് രഹസ്യ യോഗം ചേർന്നത് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ തന്നെ ഗ്രൂപ്പ് യോഗം നടക്കുന്നുവെന്ന സംശയം ഉണ്ടാവുകയും ഇതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പരിശോധനയ്ക്കായി ആളെ അയക്കുകയും ചെയ്തത്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെ പി സി സി പ്രസിഡന്റ് പരിശോധനയ്ക്കായി ആളെ അയച്ചത് ചരിത്തത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത നടപടിയാണ്. ഗ്രൂപ്പ് യോഗം നടക്കുന്നുവെന്ന സൂചന ലഭിച്ചതോടെയായിരുന്നു പ്രസിഡന്റ് അന്വേഷണത്തിനായി ചിലരെ കന്റോണ്‍മെന്റ് ഹൌസിലേക്ക് വിട്ടത്.

രാത്രി പത്തോടെ കെ പി സി സി സംഘം കന്റോണ്‍മെന്റില്‍ എത്തുമ്പോള്‍ വിഡി സതീശനും പത്തിലേറെ വരുന്ന പ്രമുഖ നേതാക്കളും അവിടെയുണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ'ന്നുമാണ് അന്വേഷിക്കാന്‍ വന്നവർക്ക് അവിടെ ഉണ്ടായിരുന്നവർ നല്‍കിയ വിശദീകരണമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാല്‍ നടന്നത് ഗ്രൂപ്പ് യോഗം തന്നെയാണെന്ന നിലപാടിലാണ് കെ പി സി സി നേതൃത്വം. ഈ സാഹചര്യത്തില്‍ എ ഐ സി സിക്ക് പരാതി നല്‍കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെ പി സി സി പ്രസിഡന്റിന്റെ സെക്രട്ടറി വിപി മോഹനന്‍ എന്നിവരായിരുന്നു പരിശോധനയ്ക്കായി കന്റോണ്‍മെന്റില്‍ എത്തിയത്.

അന്വേഷിക്കാന്‍ സംഘം എത്തിയത് അറിഞ്ഞ് അകത്തുണ്ടായിരുന്നവർ പല വാതിലുകള്‍ വഴിയാണ് പുറത്തിറങ്ങിയത്. ചുരുക്കം ചിലർ മാത്രമായിരുന്നു മുന്‍ വാതിലുകളിലൂടെ പുറത്തിറങ്ങിയത്. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി, മറ്റ് മുതിർന്ന നേതാക്കളായ നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എം.വാഹിദ്, വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥ് തുടങ്ങിയവരാണ് യോഗത്തിലുണ്ടായിരുന്നത്.

കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരു യോഗത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കെ പി സി സി പ്രസിഡന്റ് അന്വേഷണത്തിനായി ആളെ വിട്ടതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കൾ കാണുന്നതിനു ഗ്രൂപ്പ് യോഗത്തിന്റെ പരിവേഷം നൽകേണ്ടതില്ലെന്നും ഇവർ വാദിക്കുന്നു.

കോട്ടയത്തിന് പുറമെ അടുത്തിടെ കോഴിക്കോടും എ ഗ്രൂപ്പിന്റെ രഹസ്യ യോഗങ്ങള്‍ നടന്നിരുന്നു. പാർട്ടി പുനഃസംഘടന അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ഇത്തരത്തില്‍ യോഗം ചേരുന്നത്. അച്ചടക്കലംഘനവും ഗൂഢാലോചനയുമായാണു കെപിസിസി നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതർ എന്ന പ്രതിഛായയോടെ വന്നവർ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നുവെന്നതിലെ അമർഷവുമാണുള്ളത്.

മുതിർന്ന നേതാക്കളുടെ അടക്കം നേതൃത്വത്തില്‍ നടക്കുന്ന ഗ്രൂപ്പ് യോഗത്തേക്കുറിച്ചുള്ള പരാതി, കെ പി സി സി നേതൃത്വം തിരുവനന്തപുരത്തുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയിൽപെടുത്തും. ചില നേതാക്കൾ പുനഃസംഘടന വച്ചുനീട്ടാൻ നീക്കങ്ങള്‍ നടത്തുന്നുവെന്ന പാരതിയും കെ പി സി സി നേതൃത്വത്തിനുണ്ട്.












Click it and Unblock the Notifications