അഴിച്ചുപണി അഴിയാകുരുക്ക്: അസംതൃപ്തർ വെല്ലുവിളിയാവുമോ? ഇടയില്‍ മൂപ്പിളമ തർക്കവും
തിരുവനന്തപുരം: ലോകായുക്ത വിഷയത്തില്‍ നിയമസഭയില്‍ നിരാകരണ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനയില്‍ കെ പി സി സി നേതൃത്വം അതൃപ്തരാണെന്ന തരത്തിലുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പാർട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും നേതൃത്വം ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
പാർട്ടിയില്‍ അസ്വാരസ്യങ്ങളെന്ന വാർത്തകളെ നേതൃത്വത്തം ഇത്തരത്തില്‍ തള്ളിക്കളയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖരമല്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. പുനഃസംഘടന ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇപ്പോഴും ബലം പിടുത്തം തുടരുകയാണ്.

നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടു വരുമെന്ന പ്രഖ്യാപനം നടത്തുക വഴി പ്രതിപക്ഷ നേതാവിനെ ചെറുതാക്കി കാണിക്കാന്‍ രമേശ് ചെന്നിത്തല ശ്രമിച്ചുവെന്നാണ് വിഡി സതീശനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ മുന്നണിയിലും പാർട്ടിയിലും കൂടിയാലോചിച്ചതിന് ശേഷം പ്രഖ്യാപനം നടത്തേണ്ടത് പ്രതിപക്ഷ നേതാവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍

എന്നാല്‍ തന്റേത് സ്വാഭാവികമായ പ്രതികരണം ആയിരുന്നുവെന്നും അതിത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. വിഷയത്തില്‍ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും അതൃപ്തരാണെന്നായിരുന്നു വാർത്ത. എന്നാല്‍ ഇക്കാര്യത്തില്‍ കെ സുധാകരനോട് മാത്രമാണ് രമേശ് ചെന്നിത്തല ചർച്ചയ്ക്ക് തയ്യാറായത്. ഇതിന് പിന്നാലെയാണ് അതൃപ്തിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കെ പി സി സി പ്രസിഡന്റിന്റെ വിശദീകരണം വരുന്നത്.

എന്നാല്‍ സതീശന്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോവിഡിനെ തുടർന്ന് സതീശന്‍ വീട്ടില്‍ വിശ്രമിത്തിലാണെങ്കിലും ഇരു നേതാക്കളും ഫോണിലും സംസാരിച്ചിട്ടില്ല. നയപരമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെ മുൻ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്നാണ് വിഡി സതീശന്‍ വിഭാഗം വ്യക്തമാക്കുന്നത്.

എന്നാല്‍ പ്രതിപക്ഷം എന്നത് ഒരു കൂട്ടായ്മയാണ്. പലരും ശബ്ദിക്കുമ്പോഴാണ് പ്രതിപക്ഷത്തിന് കരുത്ത് വരുന്നതെന്നതാണ് രമേശ് ചെന്നിത്തലയുടെ വാദം. അതേസമയം വെള്ളിയാഴ്ച സഭ ആരംഭിക്കുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലുള്ള ശീതയുദ്ധത്തില്‍ ഉടന്‍ തന്നെ അനുനയം ഉണ്ടായേക്കുമെന്നാണ് പാർട്ടിയിലെ മറ്റ് ഉന്നത നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

ഡി സി സി, ബ്ലോക്ക് പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി ഇരു നേതാക്കളും നാളെയോ മറ്റന്നാളോ കണ്ടേക്കും. പുനഃസഘടനയുമായി ബന്ധപ്പെട്ടും ദീർഘമായ ചർച്ചകള്‍ വന്നേക്കുമെന്നകാര്യം ഉറപ്പാണ്. ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ജില്ലകളില്‍ നിന്ന് വന്നെങ്കിലും കെ പി സി സി ഉദ്ദേശിക്കുന്ന എണ്ണത്തിലേക്ക് ചുരുക്കുക എന്നുള്ളതാണ് ബാലികേറാമലയായി കിടക്കുന്നത്.

മുന്‍പ് തീരുമാനിച്ച പ്രകാരം തന്നെ പട്ടിക പൂർത്തിയാക്കണമെന്നാണ് കെ സുധാകരന്‍റെ നിർദേശം. വിഡി സതീശന്‍ മടങ്ങിയെത്തിയ ശേഷം ജില്ലാതല പട്ടികകൾ ഇരുവരും വിലയിരുത്തി ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരുമായി കൂടി സംസാരിച്ച് അന്തിമമാക്കാനാണ് ശ്രമം. പുതിയ പട്ടിക വരുന്നതോടെ ജില്ലകളിൽ ഒട്ടേറെ ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും പുറത്താവും. ഇവരുടെ അതൃപ്തി പരിഹരിക്കാനും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടി വന്നേക്കും.












Click it and Unblock the Notifications