സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി അസമില്‍ കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും 2016 ലേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 29 ഉം എഐയുഡിഎഫ് 16 സീറ്റുമായിരുന്നു തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ സഖ്യം വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് ആസാമില്‍ നിന്നും പുറത്ത് വരുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളുടെ ഭാഗമായിട്ടുള്ള നീക്കമാണെന്ന വിലയിരുത്തലും ചില രാഷട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്.
കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

എഐയുഡിഎഫ് നേതാക്കളുടെ ചില 'ബിജെപി അനുകൂല' പ്രസ്താവനകളായിരുന്നു സഖ്യം വേര്‍പിരിയാനുള്ള പെട്ടെന്നുള്ള പ്രകോപനം. അജ്മലിന്റെ സഹോദരൻ സിറാജുദ്ദീൻ അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വളരെ അധികം പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ശർമ്മ സംസ്ഥാനത്തിനായി "ധാരാളം വികസന പ്രവർത്തനങ്ങൾ" ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അസം പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തങ്ങളുടെ വ്യക്തിപരവും വ്യാപാരപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ അജ്മല്‍ സഹോദരന്‍മാര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണെന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. എഐയുഡിഎഫ് നേതൃത്വവും മുതിർന്ന അംഗങ്ങളും ബിജെപിയെയും മുഖ്യമന്ത്രിയെയും നിരന്തരം പ്രശംസിക്കുന്നതും കോൺഗ്രസില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മഹാസഖ്യത്തിലെ ഒരു കക്ഷിക്ക് "ബിജെപിയുമായി രഹസ്യ ബന്ധം" ഉണ്ടായിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അസമിന്‍റെ ചുമതലയുള്ള ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ പരസ്പരമുള്ള ഈ പഴിചാരലുകള്‍ക്ക് അപ്പുറം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കോൺഗ്രസ് തന്ത്രപരമായ നീക്കം നടത്തുകയാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഞ്ച് സീറ്റുകളിലേക്കാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ മൂന്നെണ്ണം അപ്പർ അസമിലാണ്.

ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് അപ്പര്‍ അസം. അജ്മലുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടുള്ള മത്സരം ഇവിടെ കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. ആ സാഹചര്യത്തിലാണ് സഖ്യം പിരിയുന്നതായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. മാത്രവുമല്ല, ബദ്റുദ്ദീന്‍ അജ്മലിന് ബന്ധം ബിജെപിയുമായിട്ടാണ് ബന്ധമെന്നും ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്പർ അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എഐയുഡിഎഫുമായുള്ള സഖ്യമാണ് ഇവിടെ തിരിച്ചടിയായതെന്നാണ് പാര്‍ട്ടി വക്താക്കള്‍ തന്നെ ആരോപിക്കുന്നത്. എഐയുഡിഎഫ് സഖ്യം ചില സ്ഥലങ്ങളില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും അപ്പർ അസമിൽ, അത് ഞങ്ങളുടെ പ്രകടനത്തെ ബാധിച്ചു. ബിജെപി തിരഞ്ഞെടുപ്പിനെ പൂർണമായും ധ്രുവീകരിക്കുകയും ചെയ്തെന്നും ഒരു കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

എഐയുഡിഎഫുമായുള്ള സഖ്യം വേര്‍പിരിയുമ്പോള്‍ മറ്റ് ചില കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടാനും കോണ്‍ഗ്രസിന് സാധിക്കും. അതില്‍ ഏറ്റവും പ്രധാനം അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദളാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലയില്‍ സ്വാധീനമുള്ള കക്ഷിയാണ് റൈജോർ ദള്‍. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ തയ്യാറാണെങ്കിലും എഐയുഡിഎഫ് ഉള്ള ഒരു മുന്നണിയുടെ ഭാഗമാവാന്‍ കഴിയില്ലെന്നായിരുന്നു അഖില്‍ ഗോഗോയിയുടെ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'മഹാസഖ്യ'ത്തിന്റെ ഭാഗമല്ലാത്ത എജെപിയും റൈജോർ ദളും ഒരു' പ്രാദേശിക സഖ്യം രൂപീകരിച്ച് മത്സരിച്ച് ഒരുസീറ്റില്‍ വിജയിച്ചിയിരുന്നു. അഖില്‍ ഗൊഗോയി ആയിരുന്നു വിജയി. എഐയുഡിഎഫുമായി വേര്‍ പിരിഞ്ഞ കോണ്‍ഗ്രസ് അഖില്‍ ഗോഗോയുമായുള്ള സഖ്യ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. എഐയുഡിഎഫ് വേര്‍പിരിയലിന് പിന്നില്‍ അഖില്‍ ഗൊഗോയിയെ കൊണ്ട് വരികയെന്ന തന്ത്രവും കോണ്‍ഗ്രസിനുണ്ടായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications