നേതൃത്വത്തിൽ മാത്രമല്ല ഘടനയിലും മാറ്റം വരുത്താൻ കോൺഗ്രസ്; ലക്ഷ്യം അടിത്തട്ടിലെ കെട്ടുറപ്പ്
പ്രതിപക്ഷ പ്രവർത്തനങ്ങളിലടക്കം നയം മാറ്റിയെത്തുന്ന കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് പുനഃസംഘടനയാണ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തിരിച്ചുവരവിനുള്ള വഴിയൊരുക്കുകയാണ് കോൺഗ്രസ്. നേതൃമാറ്റത്തിലൂടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പ്രതിപക്ഷ നേതൃത്വത്തിലേക്കുമെല്ലാം പുതിയ ആളുകളെ അവതരിപ്പിച്ച ഹൈക്കമാൻഡ് തീരുമാനം ഇതിന്റെ തുടക്കം മാത്രമാണ്. പ്രതിപക്ഷ പ്രവർത്തനങ്ങളിലടക്കം നയം മാറ്റിയെത്തുന്ന കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് പുനഃസംഘടനയാണ്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
നേതൃത്വത്തിലെ മാറ്റം താഴെതട്ടിലേക്കും ഉണ്ടാകുമെന്ന് പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഡിസിസികൾ തൊട്ട് ഓരോ പ്രവർത്തകനിലേക്കും പാർട്ടി പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും അത് പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായ നേതൃത്വത്തിൽ മാത്രമല്ല ഘടനയിലും മാറ്റം വരുത്താനൊരുങ്ങുകയാണ് കോൺഗ്രസ്.
ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കുന്ന ഒരു നിർദേശമാണ് ഇപ്പോൾ കെപിസിസിക്ക് മുന്നിൽ സജീവമായുള്ളത്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ലോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നതാണ് മറ്റൊരു നിർദേശം. ഇതനുസരിച്ച് പ്രവർത്തന ശൈലിയിലും മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ബ്രണ്ണൻ കോളെജ് വിവാദത്തിൽ ഇന്നലെ എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷം കെ സുധാകരൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ചർച്ച നടത്തിയിരുന്നു. വർക്കിങ് പ്രസിഡന്റുമാരായ പി.ടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധിഖ് എന്നിവരുമായി അഞ്ച് മണിക്കൂറുകളോളം നീണ്ട ചർച്ചയിൽ പുനഃസംഘടന എത്തരത്തിലായിരിക്കണമെന്നതാണ് പ്രധാന വിഷയമായത്.
കഴിഞ്ഞ കുറേക്കാലങ്ങളായി കെപിസിസിക്ക് അകത്ത് ജംബോ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. എ-ഐ. ഗ്രൂപ്പുകളുടെ വീതംവെപ്പിനാണ് പലപ്പോഴും ഇത് വഴിവെച്ചിരുന്നത്. പത്ത് വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം ഭാരവാഹികളാണ് കഴിഞ്ഞതവണ ജംബോ കമ്മിറ്റികളുടെ ഭാഗമായി ഉണ്ടായിരുന്നത്. ഇതിന് പകരം ഇത്തവണ പരമാവധി ഭാരവാഹികളുടെ എണ്ണം 50ലേക്ക് ചുരുക്കാനാണ് സുധാകരനും സംഘവും ശ്രമിക്കുന്നത്.
നിലവിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാണ് വിവിധ ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാരുള്ളത്. മുൻപ് നടന്ന തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഒൻപത് ഡിസിസികൾ ഐ ഗ്രൂപ്പിനും അഞ്ച് ഡിസിസികൾ എ ഗ്രൂപ്പിനുമാണ്. ഗ്രൂപ്പുകൾ താഴേക്കിടയിലും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എല്ലാം പുതുക്കി പൊളിച്ചെഴുതാമെന്ന വിശ്വാസം സുധാകരനും നേതൃത്വത്തിനുമില്ല. അതേസമയം ഗ്രൂപ്പിന് പകരം പ്രവർത്തന മികവ് പ്രധാന മാനദണ്ഡമായി പരിഗണിച്ചായിരിക്കും അധ്യക്ഷനെ കണ്ടെത്തുക.
കോൺഗ്രസിലെ അഴിച്ചുപണിയുടെ ഭാഗമായി യുവനേതാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിർദേശവും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യം പ്രകാരം ഇത്തരത്തിൽ പല യുവനേതാക്കളും ഭരണത്തിലും പാർട്ടി നേതൃത്വത്തിലും മുന്നോട്ട് വന്നിട്ടുണ്ട്. ഡിസിസികളിലും ഇത് വേണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.
വനിതകൾക്കും ഇത്തവണ പ്രാതിനിധ്യം കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞത് മൂന്ന് ഡിസിസകളുടെ തലപ്പത്തേക്ക് എങ്കിലും വനിതകളെ കൊണ്ടുവരാനാണ് നീക്കം. നിലവിൽ കൊല്ലം ഡിസിസിയിൽ മാത്രമാണ് ഒരു വനിത അധ്യക്ഷയുള്ളത്. ബിന്ദു കൃഷ്ണ ഇത്തവണയും അധ്യക്ഷയായി തുടരുമ്പോൾ മറ്റ് രണ്ട് ജില്ലകളിൽകൂടി വനിത അധ്യക്ഷമാരെത്തിയേക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക.
ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം
Recommended Video