ഹരിയാനയില്‍ 10 ല്‍ 10 സീറ്റും നേടും: വമ്പന്‍ റാലിയോടെ പദവിയേറ്റെടുത്ത് പുതിയ പിസിസി അധ്യക്ഷന്‍
ദില്ലി: ഹരിയാന കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തി തെളിയിക്കാനുള്ള വേദിയായി മാറി പുതുതായി നിയമിതനായ പി സി സി അധ്യക്ഷന്‍ ഉദയ് ഭാന്റെ സ്ഥാനാരോഹണ ചടങ്ങ്. മുൻ സംസ്ഥാന യൂണിറ്റ് മേധാവി കുമാരി സെൽജയെ രാജിവെപ്പിക്കാനും സംസ്ഥാന പാർട്ടി അധ്യക്ഷനായി സ്വന്തം ആളെ നിയമിക്കാനും തന്ത്രപരമായ നീക്കങ്ങളായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൂഡ നടത്തിയത്. അതുകൊണ്ട് തന്നെ പുതിയ പി സി സി അധ്യക്ഷന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങ് വന്‍ ജനപങ്കാളിത്തതോടെ നടത്താനും ഹൂഡ തന്റെ അണികള്‍ക്ക് പ്രത്യേക നിർദേശം നല്‍കിയിരുന്നു.
ഹൂഡയും അദ്ദേഹത്തിന്റെ മകനും രാജ്യസഭാ എംപിയുമായ മകൻ ദീപേന്ദർ സിങ്ങായിരുന്ന ഷോയിലെ മുഖ്യ ആകർഷണം. ഇതോടെ ഹൂഡയുടെ കടുത്ത വിശ്വസ്തനായ ഭാൻ ഒരു ഡമ്മി സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരിക്കുമെന്ന ആരോപണം ഇതോടെ തന്നെ എതിരാളികള്‍ ഉയർത്തി കഴിഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, ആദംപൂർ എം എൽ എ കുൽദീപ് ബിഷ്‌നോയ്, പാർട്ടിയുടെ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വകുപ്പ് ചെയർമാൻ ക്യാപ്റ്റൻ അജയ് യാദവ് എന്നിവർ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ട് നിന്നത് ശ്രദ്ധേയമാണ്. തോഷാം എം എൽ എ കിരൺ ചൗധരി കോവിഡ് അണുബാധയെത്തുടർന്നും പരിപാടിയില്‍ പങ്കെടുത്തില്ല.

പരിപാടിയിൽ പങ്കെടുക്കാൻ മുൻ സംസ്ഥാന പ്രസിഡന്റ് കുമാരി സെൽജ പാർട്ടി ഓഫീസിൽ എത്തിയെങ്കിലും ഭാനും ഹൂഡയും എത്താൻ വൈകിയതിനാൽ അവർ ഓഫീസില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു. അതേസമയം പാർട്ടിയെ ശക്തിപ്പെടുത്താനും കോൺഗ്രസ് സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാക്കാനും കഠിനമായി പരിശ്രമിക്കുമെന്ന് പുതുതായി നിയമിതനായ ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച് പി സി സി) പ്രസിഡന്റ് ഉദയ് ഭാൻ വ്യക്തമാക്കി.
ഉദയ് ഭാന്റെ ചണ്ഡീഗഡിലേക്കുള്ള യാത്രാമധ്യേ, NH-44-ൽ ഒന്നിലധികം സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകിയപ്പോൾ, തുറന്ന വാഹനത്തിൽ അദ്ദേഹത്തിന്റെ അരികിൽ ഭൂപീന്ദർ സിംഗ് ഹൂഡയും ദീപേന്ദറും ഉണ്ടായിരുന്നു.
ഏകദേശം 12 മണിക്കൂർ നീണ്ട യാത്രക്കൊടുവിലായിരുന്നു ദില്ലി ഓഫീസില്‍ നിന്നും സംഘ ഛണ്ഡീഗണ്ഡിലെത്തിയത്. NH-44-ൽ സോനെപത് മുതൽ അംബാല വരെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വന്‍ സ്വീകരണമായിരുന്നു പുതിയ നേതാവിനെ കാത്തിരുന്നത്.
ഉദയ് ഭാൻ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനായി പാർട്ടിയുടെ ചണ്ഡിഗഡ് ഓഫീസിലേക്ക് പോകുന്നതിനിടെയായായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. മഴമൂലം വൈകിയതിനെ തുടർന്ന് അംബാലയിലും റോഡ് ഷോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. NH-44-ലെ മൊഹ്‌റ ക്രോസിംഗിൽ, മുള്ളാന നിയോജക മണ്ഡലത്തിലെ പാർട്ടി എം എൽ എ വരുൺ ചൗധരി ചണ്ഡീഗഡിലേക്കുള്ള യാത്രാമധ്യേ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ നേതാക്കളെ ഹാരമണിയിച്ചു.
ഏതാനും കിലോമീറ്റർ അകലെ, കന്റോൺമെന്റ് ഏരിയയിലെ നേതാക്കൾ റാലിയെ കാളി പൾട്ടൻ മേൽപ്പാലത്തിന് സമീപം സ്വീകരിച്ചു. അതേസമയം, മുൻ സംസ്ഥാന ചീഫ് കുമാരി സെൽജയുടെ വിശ്വസ്തയും മുൻ ചീഫ് പാർലമെന്ററി സെക്രട്ടറിയും അംബാലയിലെ നരൈൻഗർ സീറ്റിൽ നിന്നുള്ള മുൻ എം എൽ എയുമായ രാം കിഷൻ ഗുജ്ജാറിനെ സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാന്റെ നാല് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി എ ഐ സി സി നിയമിച്ചിട്ടുണ്ട്.
ബി ജെ പി-ജെജെപി സഖ്യസർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ജനങ്ങൾ കോൺഗ്രസിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. അതിനാല്‍ പുതിയ നിയമനങ്ങൾ പാർട്ടിക്ക് കരുത്ത് പകരുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഹൂഡ പറഞ്ഞു. പാർട്ടി നേതാക്കൾക്കുള്ളിലെ ആഭ്യന്തര ഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും പാർട്ടി ഹൈക്കമാൻഡ് എടുത്ത തീരുമാനം എല്ലാ നേതാക്കളും അംഗീകരിക്കുന്നുവെന്നും ഹൂഡ പറഞ്ഞു
2024-ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി 10 ലോക്‌സഭാ സീറ്റുകളിലും വിജയിക്കുമെന്നായിരുന്നു ഉദയ് ഭാന്റെ പ്രഖ്യാപനം. പാർട്ടിയെ ബ്ലോക്ക് മുതൽ സംസ്ഥാന തലം വരെ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. തന്റെ നിയമനത്തിൽ ആർക്കും അസ്വസ്ഥതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications