എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്
എറണാകുളം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് വയസുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിയതാണ് കുട്ടി.
Recommended Video
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കോളേജില്‍ നിരിക്ഷണത്തില്‍ തുടരുകയായിരുന്നു. കുട്ടിയുടെ സാമ്പിൾ എൻഐയുവിലെ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്‍റേയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ കണ്ടെത്തി
മാർച്ച് 7 ന് പുലർച്ചെ 6.30ന് EK503 വിമാനത്തില്‍ ദുബായ് വഴി ഇറ്റലിയിൽ നിന്നാണ് കുട്ടിയും കുടുംബവും കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്സൽ സ്ക്രീനിംഗ് സംവിധാനത്തിൽ സ്ക്രീനിംഗ് നടത്തിയപ്പോഴാണ് കുട്ടിക്ക് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു.

വാര്‍ഡിലേക്ക് മാറ്റി
കുട്ടിയും അമ്മയും അച്ഛനുമാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.കൊറോണ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

12 പേര്‍ നിരീക്ഷണത്തില്‍
കോ വിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്.
ജില്ലാ ഭരണ കൂടത്തിന്‍റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

2,000 പേരെ കണ്ടെത്താന്‍ വകുപ്പ്
എറണാകുളത്തേത് ഉള്‍പ്പെടെ ഇതുവരെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2,000 പേരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.
ഫെബ്രിവരി 29 ന് ഖത്തര്‍ എയര്‍വേസിന്‍റെ ക്യൂ ആര്‍ 126 വെനാസ്-ദോഹ, ക്യൂ ആര്‍ 514 ദോഹ കൊച്ചി വിമനത്തില്‍ എത്തിയവരെയാണ് കണ്ടെത്തേണ്ടത്.

732 പേര്‍ നിരീക്ഷണത്തില്‍
94 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം
പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

നിരീക്ഷണത്തില്‍
ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ- 1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്.

തിരക്കുകൂട്ടരുത്
2. ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.3. തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.

സാമൂഹിക ആശംസകള്‍ ഒഴിവാക്കുക
4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.












Click it and Unblock the Notifications